റിയാദ്- ചേർത്തല സ്വദേശിനിയും റിയാദ് ഇന്ത്യൻ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ ഷെറിൻ മുഹമ്മദ് ഷിബിൻ കാനഡയിലെ സൗന്ദര്യ മത്സരത്തിൽ ഫൈനൽ റൗണ്ടിലെത്തി. വിവാഹിതരുടെ വിഭാഗത്തിൽ ആണ് പങ്കെടുക്കുന്നത്. വിവിധ പ്രവിശ്യകളിൽ നിന്ന് വിജയിച്ചെത്തിയ 20 പേരോടാണ് ബയോടെക് എഞ്ചിനീയർ ഷെറിൻ മത്സരിക്കുന്നത്. നോർത്ത് യോർക് പ്രവിശ്യയിൽ നിന്ന് മത്സരിച്ചാണ് ഷെറിൻ ഫൈനൽ റൗണ്ടിലത്തിയത്. ഓഗസ്റ്റിൽ ടോറോന്റോയിലാണ് ഫൈനൽ.
പ്രസവാനന്തരം സ്ത്രീകളിൽ ഉണ്ടാകുന്ന മാനസിക സമ്മർദ്ദം, കുഞ്ഞുങ്ങൾ ഉള്ള സ്ത്രീകൾ തൊഴിൽ രംഗത്ത് നേരിടുന്ന അവഗണനകൾ എന്നീ വിഷയങ്ങളിൽ തയാറാക്കിയ പ്രബന്ധങ്ങളാണ് ഷെറിനെ ഫൈനലിലെത്തിച്ചത്. സൗന്ദര്യത്തിനൊപ്പം ബുദ്ധിയും കഴിവും പരീക്ഷിക്കുന്ന തരത്തിലാണ് ഫൈനൽ മത്സരം.
ബയോടെക്‌നോളജിയിൽ എം.ടെക്കും ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷനിൽ എം.ബി.എ യും ഉള്ള ഷെറിൻ ആറു വർഷം റിയാദ് കിംഗ് ഫൈസൽ റിസർച്ച് സെന്ററിൽ റിസർച്ച് വിഭാഗത്തിൽ ആയിരുന്നു. മോളിക്കുലർ ബയോളജിയിൽ ഇന്റർനാഷണൽ പേപ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2018 ലാണ് കാനഡയിലെ ടോറൊന്റോ സർവകലാശാലയിലെത്തുന്നത്. മുപ്പത് വർഷം റിയാദിൽ ഓങ്കോളജി സ്‌പെഷ്യലൈസ്ഡ് നേഴ്‌സ് ആയി സേവനമനുഷ്ഠിച്ചിരുന്ന സൂസൻ ബഷീറിന്റെയും മുൻ റോട്ടറി അസി. ഗവർണർ ചേർത്തല നഗരസഭ നാലാം വാർഡിൽ സ്റ്റാർവ്യൂവിൽ അബ്ദുൾ ബഷീറിന്റെയും മകളാണ്. സ്‌കൂൾ കാലത്ത് സ്‌പോർട്‌സിൽ ചാമ്പ്യൻ ആയിരുന്ന ഷെറിൻ നല്ല ഒരു ചിത്രകാരി കൂടിയാണ്. കാനഡയിൽ സെനോഫി ഫാർമസ്യൂട്ടിക്കൽസ് കമ്പനിയിലെ ബ്രാഞ്ച് മാനേജരായ ഭർത്താവ് മുഹമ്മദ് ഷെബിനും രണ്ട് മക്കൾക്കുമൊപ്പം ടോറൊന്റോയിലാണ് താമസം.