Sorry, you need to enable JavaScript to visit this website.

പെണ്‍മക്കളെയും അമ്മയെയും കഴുത്തു മുറിച്ചു കൊന്ന  യുവതിയുടെ ജീവപര്യന്തം റദ്ദാക്കി

കൊച്ചി- തന്റെ രണ്ട് പെണ്‍മക്കളെയും അമ്മയെയും കഴുത്തു മുറിച്ചു കൊല ചെയ്‌തെന്ന കേസില്‍ കൊല്ലം സ്വദേശിയായ യുവതിയെ ജീവപര്യന്തം തടവിനു ശിക്ഷിച്ച സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സംഭവത്തിനുശേഷം യുവതിയുടെ മാനസികാരോഗ്യ നില പരിശോധിച്ചില്ലെന്നു വിലയിരുത്തിയാണു യുവതിയെ വിട്ടയച്ചത്. ഇവരെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. 2008 ഫെബ്രുവരി അഞ്ചിനാണു കേസിനാസ്പദമായ സംഭവം. മാതാവിനെയും ആറും എട്ടും വയസ്സുള്ള പെണ്‍മക്കളെയും വധിച്ച ശേഷം കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചു ജീവനൊടുക്കാനും യുവതി ശ്രമിച്ചെന്നായിരുന്നു കേസ്.
വിചാരണ വേളയില്‍ യുവതി കുറ്റം നിഷേധിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ താന്‍ മാനസിക ദൗര്‍ബല്യമുള്ള ആളായിരുന്നെന്നും മറ്റാരോ വീട്ടില്‍ കയറി തങ്ങളെ ആക്രമിച്ചെന്നും അറിഞ്ഞുകൊണ്ട് തനിക്ക് ആരെയും ഉപദ്രവിക്കാനാവില്ല എന്നുമാണ് അറിയിച്ചത്. ഈ വാദം തള്ളിയ കൊല്ലം സെഷന്‍സ് കോടതി 2013 നവംബര്‍ 28ന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഇതിനെതിരെ നല്‍കിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.
മാനസിക ദൗര്‍ബല്യത്തിനു ചികിത്സയ്ക്കു വിധേയമായിട്ടുണ്ട് എന്നതിനു തെളിവുണ്ടായിട്ടും മാനസിക നിലയെക്കുറിച്ച് അന്വേഷണം നടത്തിയില്ലെന്നു യുവതിയുടെ അഭിഭാഷകന്‍ വാദിച്ചു. യുവതി മാനസികാരോഗ്യ ചികിത്സയ്ക്കു വിധേയയായിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന് അറിയാമായിരുന്നു എന്നു കോടതി വ്യക്തമാക്കി. യുവതിയുടെ മാനസികാരോഗ്യ പ്രശ്‌നം സംബന്ധിച്ചു സഹോദരനും മൊഴി നല്‍കി. ചികിത്സിച്ച ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റും ഇതു ശരിവയ്ക്കുന്നു. വിചാരണ ആരംഭിക്കുന്നതിനു മുന്‍പും അവര്‍ ചികിത്സയ്ക്കു വിധേയായിരുന്നു എന്നും കോടതി പറഞ്ഞു.
 

Latest News