Sorry, you need to enable JavaScript to visit this website.

ബ്ലാക്ക് ഫംഗസ് കൂടുന്നു, 150 ശതമാനം വര്‍ധന

ന്യൂദല്‍ഹി- രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധ നിയന്ത്രണാതീതമായി വര്‍ധിക്കുന്നു. മൂന്നാഴ്ചക്കിടെ ബ്ലാക്ക് ഫംഗസ് കേസുകളില്‍ 150 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഇതുവരെ 31,216 പേര്‍ക്ക് രോഗം ബാധിച്ചതായും 2109 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. രോഗബാധ വര്‍ധിച്ചതോടെ, ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കു പ്രധാനമായും ഉപയോഗിക്കുന്ന ആംഫോടെറിസിന്‍-ബി മരുന്നിനു ക്ഷാമം നേരിടുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 7057 കേസുകളും 609 മരണവും. ഗുജറാത്തില്‍ 5418 കേസുകളും 323 മരണവും രാജസ്ഥാനില്‍ 2976 കേസുകളും 188 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മേയ് 25നു മഹാരാഷ്ട്രയില്‍ 2770 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ ഗുജറാത്തില്‍ അതേദിവസം 2859 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഉത്തര്‍പ്രദേശില്‍ ഇതുവരെ 1744 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. 142 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 1200 പേര്‍ക്ക് രോഗം ബാധിക്കുകയും 125 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. ഝാര്‍ഖണ്ഡിലാണ് ഏറ്റവും കുറവ്, 96 കേസുകള്‍. ബംഗാളിലാണ് ഏറ്റവും കുറവ് മരണം (23) സ്ഥിരീകരിച്ചിരിക്കുന്നത്.
കോവിഡ് ബാധ സ്ഥിരീകരിക്കുന്നവരിലാണ് ബ്ലാക്ക് ഫംഗസ് ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിരോധ ശേഷി കുറഞ്ഞവര്‍, പ്രമേഹ രോഗികള്‍, സ്റ്റീറോയ്ഡ് മരുന്നുകള്‍ കഴിക്കുന്നവര്‍ എന്നിവരിലാണ് ബ്ലാക്ക് ഫംഗസ് കൂടുതലായി കണ്ടെത്തുന്നത്. ബ്ലാക്ക് ഫംഗസ് ബാധ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതിനാല്‍ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
 

 

 

 

 

Latest News