കൊച്ചി- ഫ്ളാറ്റ് പീഡനക്കേസിലെ പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനെ പിടികൂടിയത് തൃശൂരിലെയും കൊച്ചിയിലെയും പോലീസുദ്യോഗസ്ഥരും നാട്ടുകാരും മുണ്ടൂർ വനത്തിൽ സംയുക്തമായി നടത്തിയ തിരച്ചിലിൽ. ഡ്രോൺ ഉപയോഗിച്ച് പോലീസ് നടത്തിയ തിരച്ചിലിൽ സന്ധ്യയോടെ ഒരാൾ ഒരു കെട്ടിടത്തിൽ നിന്നും ഇറങ്ങി കാട്ടിലേക്ക് ഓടുന്ന ദൃശ്യം ലഭിച്ചിരുന്നു. ഇതോടെ കാട്ടിലേക്ക് ഇയാൾ കയറിപ്പോയ ഭാഗത്ത് പോലീസ് തിരച്ചിലാരംഭിച്ചു. സന്ധ്യയായതോടെ തിരച്ചിലിന് നിരവധി നാട്ടുകാരും പോലീസിനൊപ്പം ചേർന്നു. 300 ഓളം പേർ നാട്ടുകാർ പല സംഘങ്ങളായി തിരിഞ്ഞ് നടത്തിയ തിരച്ചിലിൽ കാട്ടിൽ ഒളിച്ചിരുന്ന മാർട്ടിൻ നാട്ടുകാരുടെ കൈയിൽ പെടുകയായിരുന്നു. രോഷാകുലരായ നാട്ടുകാർ ഇയാളെ കൈയേറ്റം ചെയ്തു. എന്നാൽ പോലീസ് സമയോചിതമായി ഇടപെട്ട് ഇയാളെ കസ്റ്റഡിയിലെടുത്ത് തൃശൂർ പോലീസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. തൃശൂർ സി ഐ അനന്തലാലും എറണാകുളം സെൻട്രൽ സി ഐ നിസാറും തിരച്ചിലിന് നേതൃത്വം നൽകി. രാത്രി തന്നെ ഇയാളെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചു.