കൊച്ചി- കോവിഡ് പരിശോധനയായ ആർ.ടി.പി.സി.ആർ ടെസ്റ്റിന് 500 രൂപ നിരക്ക് നിശ്ചയിച്ചതിനെതിരെ ഹൈക്കോടതിയിൽ കൊമ്പുകോർത്ത് സർക്കാരും ലാബുടമകളും.
ആർ.ടി.പി.സി.ആറിന്റെ നിരക്ക് നിശ്ചയിക്കാൻ അധികാരമുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ ആർ.ടി.പി.സി.ആർ ഉൾപ്പെടെയുള്ള ടെസ്റ്റുകൾ ഡ്രഗ്സ് കൺട്രോൾ ആക്ടിനു കീഴിൽ വരുന്നതുകൊണ്ടു നിരക്ക് നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിനാണെന്നു ലാബുടമകൾ ഹൈക്കോടതിയെ അറിയിച്ചു. പകർച്ചവ്യാധി വ്യാപനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വില നിശ്ചയിക്കാൻ കഴിയുമെന്നാണ് സംസ്ഥാന സർക്കാർ വാദം. ലാബുകൾ അവശ്യ സർവീസായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടിയന്തര ഘട്ടങ്ങളിൽ വില നിയന്ത്രണമുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇത്തരത്തിൽ കാണേണ്ടിവരും. വിഷയത്തിൽ കേന്ദ്രസർക്കാരിനോട് നിലപാട് അറിയിക്കാൻ ഹൈക്കോടതി നിർദേശം നൽകി. പരിശോധനാ നിരക്ക് 500 രൂപയായി കുറച്ചതോടെ ലാബുകളെല്ലാം അടച്ചുപൂട്ടൽ ഭീഷണിയിലാണ്. വിമാനത്താവളങ്ങളിൽ സർക്കാരിന്റെ അഭ്യർഥന പ്രകാരം സേവനമെന്ന നിലയ്ക്കാണ് 448 രൂപയ്ക്ക് പരിശോധന നടത്തുന്നത്. എന്നാലിത് സർക്കാർ ഇപ്പോൾ ചൂഷണം ചെയ്യുകയാണെന്നും ലാബുടമകൾ കോടതിയിൽ വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ കുറഞ്ഞ നിരക്കിലാണ് പരിശോധന നടത്തുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ സബ്സിഡി നൽകുന്നത് കൊണ്ടാകാം ഈ സംസ്ഥാനങ്ങളിൽ നിരക്ക് കുറഞ്ഞതെന്നായിരുന്നു ലാബുടമകളുടെ മറുപടി. ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.