Sorry, you need to enable JavaScript to visit this website.

ഹറമുകളിൽ ഇനി മുതൽ നിർബന്ധ നമസ്‌കാരങ്ങൾക്ക് റിസർവ് ഇമാമുകളും

മക്ക- മസ്ജിദുൽഹറമിലും മസ്ജിദുന്നബവിയിലും ഇനി മുതൽ ഓരോ നമസ്‌കാരങ്ങൾക്കും റിസർവ് ഇമാമുമാരെ കൂടി നിശ്ചയിക്കും. 
ഇരുഹറം കാര്യാലയവിഭാഗം മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഹറമിലെ ഇമാം-മുഅദ്ദിൻ കാര്യാലയത്തിന് ഇതുസംബന്ധിച്ച് കർശന നിർദേശം നൽകി. ബാങ്ക് വിളിക്കുന്ന മുഅദ്ദിന് ആവശ്യഘട്ടത്തിൽ പകരം നിൽക്കാൻ രണ്ട് പേരെ അധികം നിയോഗിക്കണമെന്നും നിർദേശമുണ്ട്. ഇതുപ്രകാരം ഇനി ഓരോ നിർബന്ധ നമസ്‌കാരത്തിനും ഹറമുകളിൽ രണ്ട് ഇമാമുമാരും മൂന്ന് മുഅദ്ദിനുമാരും (ബാങ്ക് വിളിക്കുന്നവർ) ഉണ്ടായിരിക്കും. നിർബന്ധ നമസ്‌കാരത്തിന് നേതൃത്വം നൽകാൻ ഉത്തരവാദിത്തമുള്ള ഇമാമിനോ ബാങ്ക് വിളിക്കുന്നവർക്കോ എന്തെങ്കിലും അസൗകര്യം നേരിട്ടാൽ പകരക്കാരനെ പെട്ടെന്ന് കണ്ടെത്താനുള്ള കാലതാമസം ഒഴിവാക്കുന്നതിനാണ് മേൽനടപടി സ്വീകരിക്കുന്നത്. നിർബന്ധ നമസ്‌കാരങ്ങൾ യഥാവിധി നിർവഹിക്കുന്നതിന് പരമാവധി സൗകര്യം ഏർപ്പെടുത്തുക എന്ന ലക്ഷ്യവും ശൈഖ് അൽസുദൈസിന്റെ നിർദേശത്തിന് പിന്നിലുണ്ട്.
കഴിഞ്ഞദിവസം ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചകൾ വരുത്തിയെന്ന കാരണത്താൽ മസ്ജിദുന്നബവിയിൽ ഇമാം, മുഅദ്ദിൻകാര്യ വിഭാഗം മേധാവിയെയും അണ്ടർ സെക്രട്ടറിയെയും ശൈഖ് അൽസുദൈസ് പദവികളിൽനിന്ന് നീക്കിയിരുന്നു. 


 

Latest News