റിയാദ്- സൗദിയിൽ ബിസിനസ് മേഖലയിൽ പ്രവർത്തിക്കാൻ വിദേശികൾ പ്രീമിയം ഇഖാമയോ നിക്ഷേപ ലൈസൻസോ നേടണം. പ്രീമിയം ഇഖാമയോ വിദേശ നിക്ഷേപ ലൈസൻസോ നേടിയ ശേഷമല്ലാതെ വിദേശികൾക്ക് രാജ്യത്ത് ബിസിനസ് മേഖലയിൽ നിയമാനുസൃതം പ്രവർത്തിക്കാൻ കഴിയില്ലെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. വിദേശികൾക്ക് നിക്ഷേപം നടത്തുന്നതിന് ഇടത്തരം, വൻകിട സ്ഥാപനങ്ങളുടെ വാർഷിക വരുമാനം നാലു കോടി റിയാലോ ജീവനക്കാരുടെ എണ്ണം 49 ൽ കൂടുതലോ ആയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. വാർഷിക വരുമാനം നാലു കോടി റിയാലിൽ കുറവോ ജീവനക്കാരുടെ എണ്ണം 50 ൽ കുറവോ ആയ ചെറുകിട സ്ഥാപനങ്ങളിൽ നിക്ഷേപം നടത്താൻ വിദേശികൾ പ്രീമിയം ഇഖാമ നേടൽ നിർബന്ധമാണെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.