കണ്ണൂർ- പ്രതികൂല സഹചര്യത്തിൽ കോൺഗ്രസിനെ നയിക്കാൻ കെ. സുധാകരൻ എത്തുമ്പോൾ യു.ഡി.എഫ് രാഷ്ട്രീയം ഉയർന്നെഴുന്നേൽക്കുന്നത് പുതിയ പ്രഭാതത്തിലേക്ക്. ഏറ്റവും ഒടുവിൽ നടന്ന തെരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസിനെയും മുന്നണിയെയും വിജയത്തിലേക്ക് തിരിച്ചുനടത്താൻ സുധാകരന് സാധിക്കുമെന്നാണ് ഐക്യമുന്നണി നേതാക്കളും പ്രവർത്തകരും കരുതുന്നത്. പിണറായി വിജയൻ ഒരു ഭാഗത്ത് കേരളത്തെ നയിക്കുമ്പോൾ പ്രതിപക്ഷ നിരയെ ആവേശത്തോടെ നയിക്കാൻ സുധാകരന് കഴിയുമെന്നാണ് യു.ഡി.എഫ് നേതൃത്വം കരുതുന്നത്.
കണ്ണൂരിൽ സി.പി.എമ്മിന്റെ എല്ലാ തന്ത്രങ്ങളെയും പല്ലും നഖവും ഉപയോഗിച്ച് ചെറുത്തു തോൽപ്പിച്ചതിന്റെ കരുത്തുമായാണ് സുധാകരൻ ഈ പദവിയിലെത്തുന്നത്. കോൺഗ്രസ് രാഷ്ട്രീയത്തിൽ ഏറ്റവും ജനപിന്തുണയുള്ള നേതാവായ, പ്രവർത്തകരെ അവേശം കൊള്ളിക്കുന്ന വാക്കുകളുമായി, ഫാസിസ്റ്റ് ശക്തികളോട് നിരന്തരം പോരാട്ടം നടത്തുന്ന, മതേതരത്വം ഉയർത്തിക്കാട്ടുന്ന സുധാകരൻ രാഷ്ടീയഎതിരാളികൾ പോലും രഹസ്യമായെങ്കിലും അംഗീകരിക്കുന്ന വ്യക്തിത്വത്തിനുടമയാണ്. പ്രവർത്തകരാണ് എന്റെ ശക്തിയെന്ന് പ്രഖ്യാപിക്കുകയും, പ്രവർത്തകർക്കൊപ്പം ജീവിക്കുകയും ചെയ്യുന്ന കേരളത്തിലെ അപൂർവ്വം നേതാക്കൻമാരിൽ ഒരാളാണ്.
കണ്ണൂർ ജില്ലയിലെ, എടക്കാട് വില്ലേജിലെ കീഴുന്ന ദേശത്ത് നടാൽ എന്ന ഗ്രാമത്തിൽ വയക്കര രാമുണ്ണി മേസ്ത്രിയുടേയും കുംബകുടി മാധവിയുടേയും മകനായി 1948 ജൂൺ 7ന് ജനിച്ചു. എം.എ എൽ.എൽ.ബിയാണ് വിദ്യാഭ്യസ യോഗ്യത. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും, പിന്നീട് നിയമബിരുദവും നേടി. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വിന്റെ സജീവ പ്രവർത്തകനായി രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ കെ. സുധാകരൻ 19671970 കാലഘട്ടത്തിൽ കെ.എസ്.യു (ഒ) വിഭാഗത്തിന്റെ തലശ്ശേരി താലൂക്ക് കമ്മറ്റി പ്രസിഡൻറായിരുന്നു. പിന്നീട് സംസ്ഥാന ജനറൽ സെക്രട്ടറിയായി. 19731975ൽ നാഷണൽ സ്റ്റുഡൻസ് ഓർഗനൈസേഷൻ (എൻ.എസ്.(ഒ)) സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ്(ഒ) വിഭാഗം സംസ്ഥാന പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചു.
1969ൽ അഖിലേന്ത്യ അടിസ്ഥാനത്തിൽ കോൺഗ്രസ് രണ്ടായി പിളർന്നപ്പോൾ സംഘടന കോൺഗ്രസിന്റെ കൂടെ നിലയുറപ്പിച്ചു. 1978ൽ സംഘടനാ കോൺഗ്രസിൽ നിന്ന് രാജി വെച്ച് ജനതാ പാർട്ടിയിൽ ചേർന്നു. 1978 മുതൽ 1981 വരെ ജനതാ പാർട്ടിയുടെ യൂത്ത് വിംഗായ യുവ ജനതയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. 19811984 കാലഘട്ടത്തിൽ ജനതാ പാർട്ടി(ജി) വിഭാഗത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി.
1984ൽ കോൺഗ്രസിൽ തിരിച്ചെത്തി. കെ.പി.സി.സി നിർവ്വാഹക സമിതി അംഗമായാണ് കോൺഗ്രസിനകത്ത് കെ.സുധാകരൻ തന്റെ തേരോട്ടം ആരംഭിക്കുന്നത്. 1984 മുതൽ 1991 വരെ കെ.പി.സി.സിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. 1991 ൽ അവസാനമായി നടന്ന കോൺഗ്രസിന്റെ സംഘടന തിരഞ്ഞെടുപ്പിൽ മൽസരിച്ച് കണ്ണൂർ ഡി.സി.സിയുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.1991 മുതൽ 2001 വരെ കണ്ണൂർ ഡി.സി.സി. പ്രസിഡന്റായിരുന്നു. കണ്ണൂരിലെ കോൺഗ്രസ് പാർട്ടിയെ സി.പിഎമ്മിനെ പോലും അമ്പരപ്പിക്കുന്ന രീതിയിൽ കേഡർ സ്വഭാവത്തിലേക്ക് കൊണ്ട് വരുന്നതിൽ തുടക്കംമിട്ടത് കെ.സുധാകരൻ ഡി.സി.സി പ്രസിഡൻറ് ആയിരുന്ന വേളയിലാണ്.
19912001 കാലഘട്ടത്തിൽ യു.ഡി.എഫിന്റെ കണ്ണൂർ ജില്ലാ ചെയർമാനായും പ്രവർത്തിച്ചു. 2018 മുതൽ കെ.പി.സി.സിയുടെ വർക്കിംഗ് പ്രസിഡന്റാണ്.
രാഷ്ട്രീയത്തിൽ ഒരു പാട് വെല്ലുവിളികൾ ഏറ്റെടുത്താണ്. കെ.സുധാകരന്റെ മുന്നേറ്റം.1980 ൽ എടക്കാട് അസംബ്ലിയിലാണ് കന്നിയങ്കം. എടക്കാട് മണ്ഡലത്തിൽ മൽസരിക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ ജയിക്കുന്നതു വരെ മൽസരിക്കാൻ അനുവദിക്കണമെന്നാണ് മൽസരത്തിനിറങ്ങാൻ ആവശ്യപ്പെട്ട ലീഡർ കെ.കരുണാകരനോട് കെ.സുധാകരൻ അന്ന് പറഞ്ഞത് തുടർന്ന്, 1982 ൽ എടക്കാടും ,1987ൽ നടന്ന നിയമസഭ ഇലക്ഷനിൽ തലശ്ശേരിയിൽ നിന്നും മത്സരിച്ചു. വൻ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് ജയിക്കുന്ന മണ്ഡലത്തിൽ കെ.സുധാകരന്റെ വരവോടെ സി.പി.എമ്മിന്റെ ഭൂരിപക്ഷം പടിപടിയായി കുറഞ്ഞു.
1991ലെ നിയമസഭ തിരഞ്ഞെടുപ്പിൽ എടക്കാട് മണ്ഡലത്തിൽ നിന്ന് മത്സരിച്ച കെ.സുധാകരൻ, സി.പി.എമ്മിലെ ഒ.ഭരതനോട് 219 വോട്ടിനാണ് പരാജയപ്പെടുന്നത്.ഈ തിരഞ്ഞെടുപ്പിൽ 3000 വോട്ടുകൾ കള്ളവോട്ടാണെന്ന് കെ.സുധാകരൻ കോടതിയിൽ തെളിയച്ചതോടെ സി.പി.എം സ്ഥാനാർത്ഥി ഒ. ഭരതന്റെ നിയമസഭാംഗത്വം കോടതി റദ്ദാക്കി. എങ്കിലും തിരഞ്ഞെടുപ്പ് കേസുമായി മുന്നോട്ട് പോയ സുധാകരനെ 1992ൽ കേരള ഹൈക്കോടതി വിജയിയായി പ്രഖ്യാപിച്ചു. തുടർന്ന് ഒ.ഭരതൻ സുപ്രീം കോടതിയിൽ അപ്പീൽ പോകുകയും, 1996ൽ സുപ്രീം കോടതി ഒ.ഭരതനെ വിജയിയായി പ്രഖ്യാപിച്ച് ഉത്തരവിറക്കുകയും ചെയ്തു.
1996, 2001, 2006 ലും കണ്ണൂർ നിയമസഭാംഗമായി കെ.സുധാകരൻ തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ടു.
20012004 കാലഘട്ടത്തിലെ എ.കെ. ആൻറണി മന്ത്രിസഭയിൽ കെ.സുധാകരൻ ആദ്യമായി വനം, കായിക വകുപ്പിന്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി. 2009ൽ നടന്ന ലോക്സഭ തിരഞ്ഞടുപ്പിൽ സിപിഎമ്മിലെ കെ.കെ. രാഗേഷിനെ തോൽപ്പിച്ച് കണ്ണൂരിൽ നിന്ന് ആദ്യമായി ലോക്സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
2014കണ്ണൂർ ലോക്സഭ മണ്ഡലത്തിലും, 2016 ഉദുമ നിയമസഭാ മണ്ഡലത്തിലും മൽസരിച്ചുവെങ്കിലും പരാജയപ്പെട്ടു.
2019ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കണ്ണൂർ സിറ്റിംഗ് എം.പിയായിരുന്ന സിപിഎമ്മിലെ പി.കെ. ശ്രീമതിയെ 94559 പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ച് സുധാകരൻ വീണ്ടും ലോക്സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. സി.പി.എം പ്രവർത്തകർ മൂന്നിലധികം തവണ നടത്തിയ വധശ്രമങ്ങളിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട നേതാവാണ് കെ.സുധാകരൻ. ആ കാലഘട്ടങ്ങളിൽ കണ്ണൂരിൽ മാത്രം കെ.സുധാകരന്റെ അനുയായികളായ ഇരുപതിലധികം പേരാണ് സി.പി.എം പ്രവർത്തകരുടെ അക്രമങ്ങളിൽ കൊല്ലപ്പെട്ടത്.നിലപാടുകളിൽ വിട്ടുവീഴ്ച്ചയില്ലാതെ കോൺഗ്രസ് വേദികളിൽ പ്രവർത്തകരെ ആവേശം കൊള്ളിക്കുന്ന സമാനതകളില്ലാത്ത നേതാവാണ് കെ.സുധാകരൻ.