Sorry, you need to enable JavaScript to visit this website.

പിതാവിന്റെ പാതയിൽ

പീറ്റർ ഷ്‌മൈക്കൽ ലോക ഫുട്‌ബോളിലെ അറിയപ്പെടുന്ന പേരാണ്. തന്റെ കാലത്ത് ലോകത്തിലെ മികച്ച ഗോളിമാരിലൊരാളായിരുന്നു ഡെന്മാർക്കുകാരൻ. പിതാവിന്റെ പാതയിലാണ് ഇപ്പോൾ കാസ്പർഷ്‌മൈക്കൽ.ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിയുടെ ഗോൾമുഖത്തെ അതിയാകനാണ് കാസ്പർ. യൂറോ കപ്പിൽ ഡെന്മാർക്കിന്റെ വല കാക്കുന്നതും കാസ്പർ തന്നെ. 2016 ൽ ലെസ്റ്ററിനെ അപ്രതീക്ഷിതമായി ഇംഗ്ലിഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരാക്കിയതിൽ കാസ്പറിന്റെ പങ്ക് നിസ്തുലമാണ്. ടീമിനെ എഫ്.എ കപ്പ് വിജയത്തിലേക്ക് നയിച്ചാണ് യൂറോ കപ്പിനൊരുങ്ങുന്നത്. ബെൽജിയവും ഫിൻലന്റും റഷ്യയുമടങ്ങുന്ന ഗ്രൂപ്പ് ബി-യിലാണ് ഡെന്മാർക്ക്. 
പിതാവ് പീറ്ററും പ്രീമിയർ ലീഗിലാണ് പേരെടുത്തത്. മാഞ്ചസ്റ്റർ യുനൈറ്റഡിനൊപ്പം മൂന്ന് എഫ്.എ കപ്പും മൂന്ന് പ്രീമിയർ ലീഗും ഒരു തവണ ചാമ്പ്യൻസ് ലീഗും ജയിച്ചു. 
എന്നാൽ 1992 ലെ യൂറോ കപ്പിലെ വിജയമാണ് പീറ്ററിനെ പ്രശസ്തനാക്കിയത്. അവസാന നിമിഷം യൂഗോസ്ലാവ്യക്ക് പകരക്കാരായി ടീമിലിടം കിട്ടിയ ഡെന്മാർക്ക് അത്തവണ കിരീടവും കൊണ്ടാണ് മടങ്ങിയത്. 
ഇരുവരും അതികായന്മാരാണ്, ഗോൾമുഖത്തെ വൻമതിലുകൾ. ഡെന്മാർക്കിനു വേണ്ടി 63 മത്സരങ്ങൾ കളിച്ചിട്ടുണ്ട് കാസ്പർ, അതിൽ മുപ്പത്തിരണ്ടിലും ഗോൾ വഴങ്ങിയില്ല. പീറ്റർ 103 തവണ ഡെന്മാർക്കിന്റെ വല കാത്തു. മുപ്പത്തെട്ടിൽ ഗോൾ വീണില്ല. കാസ്പർ ആ റെക്കോർഡ് മറികടക്കുമെന്നുറപ്പാണ്. കാസ്പറിന്റെ 32 ക്ലീൻ ഷീറ്റുകളിൽ പന്ത്രണ്ടും അവസാന 16 കളികളിലാണ്. ഈ സീസണിൽ ഡാനിഷ് പ്ലയർ ഓഫ് ദ ഇയറായി. കരിയറിൽ മൂന്നാം തവണയാണ് ഈ നേട്ടം.

Latest News