തിരുവനന്തപുരം - പുതിയ നികുതികളൊന്നുമില്ലാത്ത ബജറ്റെന്നനിലയിൽ ജനങ്ങളുടെ കൈയ്യടി നേടിയെങ്കിലും പദ്ധതി നടത്തിപ്പിനാവശ്യമായ തുക എങ്ങന കണ്ടെത്തുമെന്നത് സർക്കാരിന് തലവേദനയാകും.
20,000 കോടിയുടെ കോവിഡ് പാക്കേജും 11,000 കോടിയുടെ തീരദേശ പാക്കേജും പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ കോവിഡ് പാക്കേജിനുള്ള പണം പദ്ധതി വിഹിതത്തിൽ നിന്നാണോ എന്ന് ധനമന്ത്രി വ്യക്തമാക്കുന്നില്ല. അതുകൊണ്ടുതന്നെ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യബജറ്റ് പ്രത്യാശ നൽകുന്നതും ഒപ്പം ആശങ്കയുണർത്തുന്നതുമാണ്.
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി കരുതുന്നവരാണ് പ്രവാസികൾ. കോവിഡ് മഹാമാരിമൂലം സംസ്ഥാനത്തേക്ക് തൊഴിൽനഷ്ടപ്പെട്ട് മടങ്ങിയെത്തിവർ 14,3236 വരും. ഇത്രയധികം ആളുകൾ ജോലിനഷ്ടപ്പെട്ട് നാട്ടിലെത്തിയാലുള്ള സ്ഥിതി ഊഹിക്കാവുന്നതേയുള്ളു. പ്രവാസികളുടെ പ്രതീക്ഷക്കൊത്ത് ബജറ്റ് ഉയർന്നില്ലെങ്കിലും അവരുടെ ക്ഷേമപദ്ധതികൾക്കായി 175 കോടിരൂപ ബജറ്റ് വിഹിതമായി വെച്ചിട്ടുണ്ട്. തൊഴിലില്ലാതെ നാട്ടിലെത്തിയ പ്രവാസികൾ സ്വയംതൊഴിൽ കണ്ടെത്തുന്നതിന് കുറഞ്ഞനിരക്കിൽ വായ്പ ലഭ്യമാക്കുന്നതിന് 1000 കോടിരൂപ ബാങ്കുകളുമായി ചേർന്ന് നൽകുന്നകാര്യം ബജറ്റിലുണ്ട്. 25 കോടി പലിശ ഇളവിനായി നീക്കിവെച്ചിട്ടുണ്ട്.
ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 20,000 കോടി കോവിഡ് പാക്കേജിന് പുറമെയാണ് പുതിയ പ്രഖ്യാപനമെന്ന കാര്യത്തിലും കൂടുതൽ വ്യക്തതവരുവാനുണ്ട്.
വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിന് രണ്ട് ലക്ഷം ലാപ് ടോപ്പുകൾ വാങ്ങിക്കാൻ വായ്പാ സൗകര്യം ഒരുക്കുമെന്ന പ്രഖ്യാപനമുണ്ട്. ഇന്നത്തെസ്ഥിതിയിൽ പാവപ്പെട്ട വിദ്യാർഥികൾക്കിത് ഗുണം ചെയ്യും. എന്നാൽ കുറഞ്ഞ ചെലവിൽ ലാപ്‌ടോപ്പുകൾ ഉറപ്പാക്കുന്ന നടപടികളാണ് രക്ഷകർത്താക്കൾ പ്രതീക്ഷിച്ചിരുന്നത്. കോവിഡ് പ്രതിസന്ധിമൂലം തകർന്നിരുക്കുന്ന രക്ഷകർത്താക്കൾക്ക് വായ്പ കടക്കെണിയാകുമെന്ന ആശങ്കയുമുണ്ട്.
പരമ്പരഗാത, അസംഘടിത തൊഴിൽ മേഖലയ്ക്കും കാർഷിക-തോട്ടം മേഖയ്ക്കും ഉണർവ് പകരുന്ന കാര്യമായ ഒന്നും തന്നെ ബജറ്റിലില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മുൻ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞത് 5000 കോടി ഖജനാവിൽ നീക്കിയിരിപ്പുണ്ടെന്നാണ്.എന്നാൽ ബജറ്റ് ഇതേക്കുറിച്ച് മിണ്ടുന്നില്ല.
കേന്ദ്രസർക്കാരിന്റെ കൈയ്യയച്ചുള്ള സഹായമുണ്ടെങ്കിൽമാത്രമെ സർക്കാരിന് നിവർന്നുനിൽക്കാൻകഴിയുകയുള്ളു. ജി.എസ്.ടി ഇനത്തിൽ സംസ്ഥാനത്തിന് ലഭിക്കാനുള്ള തുക ലഭിക്കേണ്ടതുണ്ട്. ധനകാര്യകമ്മീഷന്റെ വിഹിതത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാകുകയും വേണം. ഈ സാഹചര്യം മുന്നിൽകണ്ടുകൊണ്ട് കോൺഗ്രസ് പ്രധാനമന്ത്രിമാരായ മൻമോഹൻസിങ്ങിനെയും നരസിംഹറാവുവിനെയും ബജറ്റിൽ പേരെടുത്തുപറഞ്ഞു വിമർശിക്കുന്നുണ്ട്. എന്നാൽ ബി.ജെ.പി പ്രധാനമന്ത്രിമാരായ അടൽ ബിഹാരി വാജ്‌പേയിയോ, നരേന്ദ്രമോഡിയെയോ വിമർശിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.






