ചണ്ഡീഗഡ്- വിവാഹേതര ബന്ധമുണ്ടെന്ന കാരണത്താല്‍ കുട്ടിയെ കാണാനും വളര്‍ത്താനുമുള്ള അമ്മയുടെ അവകാശം നിഷേധിക്കാനാവില്ലെന്ന് പഞ്ചാബ്-ഹരിയാന കോടതി പ്രസ്താവിച്ചു. വിവാഹേതര ബന്ധം ഒരു വൈവാഹിക തര്‍ക്കത്തില്‍ തന്റെ കുട്ടിയുടെ കസ്റ്റഡി നിഷേധിക്കാനുള്ള ഒരു കാരണമല്ല, കാരണം അവള്‍ ഒരു നല്ല അമ്മയാകില്ലെന്ന് തീരുമാനിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീയുടെ ധാര്‍മ്മികരീതികള്‍ക്കെതിരെയും സ്വഭാവദൂഷ്യത്തിന്റെ പേരിലും ആരോപണങ്ങള്‍ പലപ്പോഴും ഉണ്ടാവാറുണ്ടെന്നും ഇതെല്ലം സത്യമായിക്കൊള്ളണം എന്നില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. അവിഹിതം ആരോപിക്കപ്പെടുന്നതല്ലാതെ അതിനു തെളിവുകള്‍ ഇല്ലെന്നും ഇത്തരം ആരോപണങ്ങള്‍ പലപ്പോഴും കാര്യസാധ്യത്തിന് വേണ്ടിയുള്ള നുണപ്രചാരണങ്ങള്‍ ആണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് അനുപിന്ദര്‍ സിംഗ് ഗ്രേവല്‍ കൂട്ടിച്ചേര്‍ത്തു.
വളര്‍ന്നുവരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് അമ്മയുടെ സ്‌നേഹവും കരുതലും സ്‌നേഹവും ആവശ്യമാണെന്നും കൗമാരപ്രായത്തില്‍ അമ്മയുടെ പിന്തുണയും മാര്‍ഗ്ഗനിര്‍ദ്ദേശവും അത്യന്താപേക്ഷിതമാണെന്നും പ്രസ്താവിച്ച കോടതി. കുട്ടിയെ അമ്മയ്ക്ക് കൈമാറാന്‍ ഉത്തരവിട്ടു. 1956 ലെ ഹിന്ദു ന്യൂനപക്ഷ, രക്ഷാകര്‍തൃ നിയമത്തിലെ സെക്ഷന്‍ 6 പ്രകാരം കുട്ടിയുടെ സ്വാഭാവിക രക്ഷാധികാരി അമ്മയാണെന്നും ജസ്റ്റിസ് വ്യക്തമാക്കി.
2013ല്‍ വിവാഹിതരായ ദമ്പതികള്‍ പിന്നീട് ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയിരുന്നു. 2017ല്‍ കുട്ടി ജനിച്ചശേഷമാണ് മാതാപിതാക്കള്‍ വേര്‍പിരിഞ്ഞത്. 2020ല്‍ കുട്ടിയെ അച്ഛന്‍ എടുത്തു കൊണ്ടുപോയെന്നും താന്‍ ഒറ്റക്ക് ജീവിക്കുന്നതിന്റെ പേരില്‍ കുട്ടിയെ നല്‍കിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.