മതാടിസ്ഥാനത്തില്‍ പൗരത്വം വേണ്ട; മുസ്‌ലിം ലീഗ് സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി- അഞ്ച് സംസ്ഥാനങ്ങളിലെ പതിമൂന്ന് ജില്ലകളിലെ മുസ്്‌ലിം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മുസ്്‌ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ലീഗിന്റെ  ആവശ്യം.

പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി നല്‍കിയ ഹരജിയിലാണ് പുതിയ അപേക്ഷ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്. മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയുടെ ലംഘനം ആണെന്ന് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മുഖേനെ ഫയല്‍ ചെയ്ത അപേക്ഷയില്‍ ലീഗ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

1955 ലെ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 2009 ല്‍ തയാറാക്കിയ ചട്ടങ്ങള്‍ പ്രകാരമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചത്. എന്നാല്‍ 1995 ലെ പൗരത്വ നിയമ പ്രകാരം മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാന്‍ കഴിയില്ലയെന്ന് ലീഗ് ഫയല്‍ ചെയ്ത അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലയെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പ് ലംഘിച്ച് കൊണ്ടാണ് 2019 ലെ നിയമത്തിലെ വ്യവസ്ഥകള്‍ വളഞ്ഞ വഴിയിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും ലീഗ് ആരോപിക്കുന്നു.

 

Latest News