മലപ്പുറം- ലക്ഷദ്വീപ് നിവാസികൾക്ക് ഭരണഘടനാടിസ്ഥാനത്തിൽ ജനാധിപത്യപരമായി ലഭിക്കേണ്ട സുരക്ഷിതത്വങ്ങൾ നിഷേധിച്ചുകൊണ്ട് അവിടുത്തെ ജനഹിതത്തിനെതിരായ നടപടികളാണ് നിലവിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ സ്വീകരിക്കുന്നതെന്ന് ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസൽ. 'ലക്ഷദ്വീപ്: രണ്ടാം കശ്മീരാക്കരുത്' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച എസ്.വൈ.എഫ് ലക്ഷദ്വീപിനൊപ്പം എന്ന പരിപാടിയിലെ ഒറേഷൻ ഫോർ ദ്വീപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊട്ടക്ടഡ് ലാന്റ് ആയ ലക്ഷദ്വീപിലെ ഭൂമി വൻകിട കോർപറേറ്റുകൾക്ക് കൈപ്പിടിയിലാക്കാൻ വേണ്ടിയാണ് ലക്ഷദ്വീപ് ഡവലപ്മെന്റ് റഗുലേഷൻ അതോറിറ്റി രൂപീകരിച്ചിട്ടുള്ളത്. ഭരണഘടന നൽകുന്ന സംരക്ഷണങ്ങളെ മറികടക്കാനാണ് ഈ സംവിധാനം. ഈ അവകാശ നിഷേധത്തിനെതിരെ പ്രതിഷേധിക്കുന്നവരെ തുറങ്കിലടക്കാനാണ് ഗുണ്ടാ ആക്ട് നടപ്പിലാക്കിയിട്ടുള്ളത്. ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്നപക്ഷം അതിനെ നിയമപരമായും രാഷ്ട്രീയപരമായും ഞങ്ങൾ നേരിടുക തന്നെ ചെയ്യും. ഇതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ എല്ലാ ജനങ്ങളും ഞങ്ങളോടൊപ്പമുണ്ടെന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എസ്.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. ആന്ത്രോത്ത് സഹായി ചാരിറ്റി ട്രസ്റ്റ് പ്രസിഡന്റ് മുഹമ്മദ് അൽത്താഫ് ഹുസൈൻ, ആന്ത്രോത്ത് ഡവലപ്മെന്റ് ആക്ഷൻ കൗൺസിൽ അംഗം മുഹമ്മദ് സലീം, കിൽത്താൻ നൂറുൽ ഹുദാ എജ്യുക്കേഷനൽ ട്രസ്റ്റ് പ്രസിഡന്റ് ഹാഫിസ് നവാസ് ഹൈദരി, ഐ.കെ.എസ്.എസ് സംസ്ഥാന ചെയർമാൻ അഡ്വ. ഫാറൂഖ് മുഹമ്മദ്, എസ്.വൈ.എഫ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഇ.പി. അശ്റഫ് ബാഖവി, ട്രഷറർ ബശീർ വഹബി അടിമാലി, മീഡിയ സെക്രട്ടറി മരുത അബ്ദുല്ലത്തീഫ് മൗലവി എന്നിവർ സംസാരിച്ചു. നേരെത്തേ വീടുകളിൽ നടന്ന പ്രതിഷേധനിരയിൽ ആയിരങ്ങൾ പങ്കെടുത്തു. തൂലികാധ്വനി, വെർച്ച്വൽ പ്രൊട്ടസ്റ്റ് തുടങ്ങിയ വിവിധ പ്രതിഷേധ പരിപാടികൾ നടന്നു.