ബഹിരാകാശ ദൗത്യത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ക്ക് പങ്കാളിത്തം നല്‍കും- യു.എ.ഇ

ദുബായ്- ചൊവ്വ ദൗത്യം ഉള്‍പ്പെടെയുള്ള ബഹിരാകാശ പദ്ധതികളില്‍ കൂടുതല്‍ രാജ്യങ്ങള്‍ക്കു പങ്കാളിത്തം നല്‍കുമെന്ന് യു.എ.ഇ. ബഹിരാകാശ സഞ്ചാരികളാകാന്‍ കൂടുതല്‍ സ്വദേശി വനിതകള്‍ക്കും അവസരമൊരുക്കും. 2117 ല്‍ ചൊവ്വയില്‍ മനുഷ്യരെ എത്തിക്കാനും ചെറുനഗരം യാഥാര്‍ഥ്യമാക്കാനുമുള്ള പദ്ധതിയുടെ ആസൂത്രണം നടക്കുകയാണ്.

അല്‍ അമല്‍ ചൊവ്വ ദൗത്യത്തിലൂടെ സുപ്രധാന വിവരങ്ങളാണു ലഭ്യമാകുന്നതെന്നും യു.എന്നിലെ യു.എ.ഇ അംബാസഡര്‍ ലാന നുസീബ വ്യക്തമാക്കി.  ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞവര്‍ഷം ജൂലൈ 20ന്  വിക്ഷേപിച്ച പേടകം ദൗത്യത്തിന്റെ അടുത്തഘട്ടത്തിലേക്കു കടന്നു. ഇതിനകം ഒട്ടേറെ ചിത്രങ്ങളും വിവരങ്ങളും കൈമാറി. അടുത്ത ബഹിരാകാശ ദൗത്യത്തിനു തെരഞ്ഞെടുക്കപ്പെട്ട സ്വദേശി വനിത നൂറ അല്‍ മത്‌റൂഷി പരിശീലനത്തിലാണ്.

ബഹിരാകാശ രംഗത്ത് സ്വദേശി ശാസ്ത്ര സംഘത്തെ പൂര്‍ണ സജ്ജമാക്കുകയാണു ലക്ഷ്യം. അല്‍ അമല്‍ പദ്ധതിക്ക് 200 സ്വദേശി യുവശാസ്ത്രജ്ഞര്‍ 6 വര്‍ഷത്തിലേറെ പ്രവര്‍ത്തിച്ചു. രൂപകല്‍പനയും മറ്റും പൂര്‍ണമായും നടത്തിയത് ഇവരാണ്. ബഹിരാകാശ വിവരങ്ങള്‍ ഇതര രാജ്യങ്ങളുമായി പങ്കുവക്കുകയും പദ്ധതികളില്‍ സഹകരിക്കാന്‍ അവര്‍ക്ക് അവസരമൊരുക്കുകയും ചെയ്യുമെന്ന് ശാസ്ത്ര-സാങ്കേതിക സഹമന്ത്രിയും യു.എ.ഇ സ്‌പേസ് ഏജന്‍സി അധ്യക്ഷ സാറ അല്‍ അമീരി പറഞ്ഞു.

 

Latest News