ജിദ്ദ - ഗാസയിൽ ഇസ്രായിലും ഹമാസും വെടിനിർത്തൽ പ്രഖ്യാപിച്ചത് സൗദി അറേബ്യ ഉൾപ്പെട്ട മധ്യസ്ഥ ശ്രമങ്ങളുടെ ഫലമാണെന്നും ഇതിനു മുന്നിട്ടിറങ്ങിയ സൗദിയെ പ്രശംസിക്കുന്നതായും ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപറേഷൻ (ഒ.ഐ.സി). വെടിനിർത്തലിന് ഇസ്രായിലിനെ പ്രേരിപ്പിക്കാൻ ശ്രമങ്ങൾ നടത്തിയ ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെയും ഒ.ഐ.സി അഭിനന്ദിച്ചു. യു.എൻ സുരക്ഷാ കൗൺസിലിൽ ഉൾപ്പെട്ട രാജ്യങ്ങളും ഒ.ഐ.സി അംഗരാജ്യങ്ങളും സംഘർഷം അവസാനിപ്പിക്കാനായി ശ്രമങ്ങൾ നടത്തിയത് ഒ.ഐ.സി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഇസ്രായിൽ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മെയ് 16 ന് ഒ.ഐ.സി പ്രത്യേക യോഗം ചേർന്നിരുന്നു. അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് യോഗത്തിൽ സംബന്ധിച്ചത്. മസ്ജിദുൽ അഖ്‌സയിലും ജറൂസലമിലും ഇസ്രായിൽ നടത്തുന്ന അതിക്രമങ്ങളെ യോഗം ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു. മേഖലയുടെ സമാധാനത്തിന് ദ്വിരാഷ്ട്ര പരിഹാരമെന്ന ആശയത്തിലൂന്നിയ ധാരണയിലെത്താൻ അന്താരാഷ്ട്ര സമൂഹം പ്രാധാന്യം നൽകണമെന്നും ഒ.ഐ.സി ഓർമിപ്പിച്ചു.