മലപ്പുറത്ത് ലക്ഷണമില്ലാത്തവരില്‍നിന്ന് കോവിഡ് വ്യാപിക്കുന്നു; 4320 പേര്‍ക്ക് കൂടി രോഗം

മലപ്പുറം- ജില്ലയില്‍ 4,320 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 32.23 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് രോഗബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,149 പേര്‍ക്കും 125 പേര്‍ക്കു ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായിട്ടുള്ളത്. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്നു ജില്ലയിലെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 45 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 68,002 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 51,044 പേരാണ് വിവിധ കേന്ദ്രങ്ങളിലായി ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,514 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 251 പേരും 230 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. സ്വയം നിരീക്ഷണത്തിനു വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്കായി തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലിയറി കെയറുകളില്‍ 579 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുകയാണ്.
4,460 പേരാണ് ജില്ലയില്‍ കോവിഡ് മുക്തി നേടിയത്. ഇതോടെ ജില്ലയിലെ കോവിഡ് രോഗമുക്തരുടെ എണ്ണം 1,90,126 ആയി. ജില്ലയില്‍ ഇതുവരെ 763 പേരാണ് കോവിഡ് ബാധിതരായി മരണത്തിനു കീഴടിങ്ങിയത്.
പ്രകടമായ ലക്ഷണങ്ങളില്ലാത്തവരില്‍ നിന്നു കോവിഡ് പകരാമെന്നതാണ് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണത്തിലെ വര്‍ധനവ് സൂചിപ്പിക്കുന്നത്. ആരില്‍ നിന്നും രോഗം പകരാമെന്ന സാഹചര്യം മനസിലാക്കി എല്ലായ്പ്പോഴും മാസക്ക്  ധരിക്കുന്നതു ശീലമാക്കുക. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാവുകയോ വൈറസ് ബാധിതരുമായി സമ്പര്‍ക്കമുണ്ടാവുകയോ ചെയ്താല്‍ അതു മറച്ചുവെക്കാന്‍ ശ്രമിക്കരുത്. ഇത്തരക്കാര്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 

 

 

Latest News