Sorry, you need to enable JavaScript to visit this website.

ഗാസയില്‍ റെഡ് ക്രസന്റ് കെട്ടിടം തകർത്തതില്‍ പ്രതിഷേധം

ദോഹ- ഗാസയിലെ ഖത്തര്‍ റെഡ് ക്രസന്റ് കെട്ടിടം ബോംബിട്ട് തകര്‍ത്ത ഇസ്രായേല്‍ നടപടിയെ ഖത്തര്‍ ശക്തമായി അപലപിച്ചു. എന്തുപ്രകോപനങ്ങളുണ്ടായാലും മാനുഷിക സേവനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായും മുന്നോട്ടുപോകുമെന്നും അതില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ ഇത്തരം നടപടികള്‍ക്കാവില്ലെന്നും ഖത്തര്‍ മുന്നറിയിപ്പ് നല്‍കി.

 ഇസ്രായേലീ അതിക്രമങ്ങള്‍ക്കിരയായ ഫലസ്തീന്‍ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള സഹായവുമായി രംഗത്തു വന്ന ഗാസിയിലെ ഖത്തര്‍ റെഡ് ക്രസെന്റ് സൊസൈറ്റി കെട്ടിടം കഴിഞ്ഞ ദിവസമാണ് ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തത്. കരുതിക്കൂട്ടിയുള്ള ആക്രമണമാണ് ഇസ്രായേല്‍ നടത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആക്രമണം കൊണ്ട് ആത്മവീര്യം തകര്‍ക്കാനാവില്ലെന്നും റെഡ് ക്രസെന്റ് സൊസൈറ്റി അതിന്റെ ദൗത്യവുമായി മുമ്പോട്ട് പോകുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഖത്തര്‍ റെഡ് ക്രസെന്റ് സൊസൈറ്റി കെട്ടിടം ബോംബിട്ട് തകര്‍ത്തതിന് സമാന്തരമായി നടന്ന മറ്റൊരു ആക്രമണത്തില്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ ഥാനി ആശുപത്രിയുടെ ചില ഭാഗങ്ങളും തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്.

നേരത്തെ അല്‍ ജസീറ, അസോസിയേറ്റ്് പ്രസ് തുടങ്ങിയ മാധ്യയമ സ്ഥാപനങ്ങളുടെ ഓഫീസുകളും ഇസ്രായേല്‍ തകര്‍ത്തിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ഇസ്രായേലീ നരനായാട്ടില്‍ നൂറ് കണക്കിന് നിരപരാധികളാണ്  മരിച്ചത്.

അധിനിവേശ ശക്തികള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ശക്തമായി ഉയരുമ്പോഴും അവയൊക്കെ അവഗണിച്ചും അന്താരാഷ്ട്ര കരാറുകളും ധാരണകളും കാറ്റില്‍ പറത്തിയും ഇസ്രായേല്‍ നടത്തുന്ന ക്രൂരമായ ആക്രമണങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന്റെ മുമ്പില്‍ ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ് .

Latest News