ഇസ്രായില്‍ കോണ്‍സല്‍ ജനറല്‍ സൗമ്യയുടെ വീട്ടിലെത്തി

ഇടുക്കി- ഇസ്രായിലില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിനിടെ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യ സന്തോഷിന്റെ വീട്ടില്‍  ഇസ്രായില്‍ കോണ്‍സല്‍ ജനറല്‍ ജോനാഥന്‍ സഡ്ക്കാ നേരിട്ടെത്തി അനുശോചനം അറിയിച്ചു. സൗമ്യയുടെ മരണത്തിന് പിന്നാലെ അവരുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഇസ്രയേല്‍ എംബസി അറിയിച്ചിരുന്നു.

കുടുംബത്തെ ഇസ്രയേലി അധികൃതര്‍ സംരക്ഷിക്കും. ഒരു അമ്മയുടെയും ഭാര്യയുടെയും നഷ്ടത്തിന് ഒന്നും പകരമാകില്ലെങ്കിലും...'എന്നായിരുന്നു ഇസ്രയേല്‍ എംബസിയുടെ ഇന്ത്യയിലെ ഉപസ്ഥാനപതി റോണി യദീദിയ ക്ലീന്‍ അറിയിച്ചത്.
ഇന്നലെ രാവിലെയായിരുന്നു സൗമ്യയുടെ മൃതദേഹം ദല്‍ഹിയിലെത്തിച്ചത്. ഇസ്രായിലില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹമെത്തിയത്. ആദരാഞ്ജലി അര്‍പ്പിക്കാന്‍ റോണി യദീദിയ ക്ലീനും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

ഇന്നലെ രാത്രിയോടെ മൃതദേഹം ഇടുക്കി കീരിത്തോട്ടിലെ വീട്ടില്‍ എത്തിച്ചിരുന്നു. കോണ്‍സല്‍ ജനറല്‍ ജോനാഥന്‍ സഡ്ക്കാ ഇവിടെയെത്തി അനുശോചനം അറിയിച്ചു.
അവള്‍ ഞങ്ങള്‍ക്കൊരു മാലാഖയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സൗമ്യ തീവ്രവാദത്തിന് ഇരയാണെന്നും ഇസ്രായില്‍ സര്‍ക്കാര്‍ കുടുംബത്തെ സഹായിക്കുമെന്നും കോണ്‍സല്‍ ജനറല്‍ ഉറപ്പ് നല്‍കി.  ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയില്‍ വച്ചായിരിക്കും സംസ്‌കാരം.

 

Latest News