Sorry, you need to enable JavaScript to visit this website.

അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രായിൽ വ്യോമാക്രമണം, എട്ടു കുട്ടികളടക്കം പത്തു പേര്‍ കൊല്ലപ്പെട്ടു

ഗാസ- ആറു ദിവസമായി ഫലസ്തീന് നേരെ ഇസ്രായിൽ തുടരുന്ന വ്യോമാക്രണത്തിൽ ഇന്നലെയും കനത്ത നാശം. ഗാസയിൽ വിദേശ മാധ്യമങ്ങളുടെ ഓഫീസുകൾ അടക്കം പ്രവർത്തിക്കുന്ന ബഹുനില കെട്ടിടം ഇസ്രായിൽ സേന വ്യോമാക്രമണത്തിൽ തകർത്തു. അമേരിക്കൻ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് (എ.പി), അൽ ജസീറ എന്നീ മാധ്യമങ്ങളുടെ ഓഫീസുകൾക്കു പുറമെ നിരവധി താമസക്കാരും ഉള്ള കെട്ടിടം ബോംബാക്രമണത്തിൽ പൂർണമായും തകർന്നു. മൂന്ന് മിസൈലുകൾ പതിച്ചാണ് 11 നിലകളുള്ള കെട്ടിടം നിലംപൊത്തിയത്. 
അതിനിടെ ഷാഥി അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രായിൽ തൊടുത്തുവിട്ട മിസൈൽ പതിച്ച് രണ്ടു സ്ത്രീകളും എട്ടു കുട്ടികളും കൊല്ലപ്പെട്ടു. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവിടെ കൂടുതൽ പേർ കൊല്ലപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. മുഹമ്മദ് അൽ ഹദീദി എന്നയാളുടെ ഭാര്യയും  ആറിനും പതിനാലിനും ഇടയിൽ പ്രായമുള്ള നാലു മക്കളുമാണ് കൊല്ലപ്പെട്ടത്. മറ്റൊരു സ്ത്രീയും അവരുടെ നാലു മക്കളും ഇവിടെ കൊല്ലപ്പെട്ടു. ഹദീദിയുടെ നവജാത ശിശു ഒമർ മാത്രമാണ് ജീവനോടെ ബാക്കിയായത്. വ്യോമാക്രമണത്തിന് പുറമെ, കരയുദ്ധവും ഫലസ്തീന് നേരെ ഇസ്രായിൽ തുടങ്ങിയിട്ടുണ്ട്. നിരവധി പേർക്കാണ് ജീവൻ നഷ്ടമാകുന്നു. കൃത്യമായ കണക്കുകൾ ഇവിടെ നിന്നും ലഭിക്കുന്നില്ല. 39 കുട്ടികളടക്കം 140 പേരാണ് ഇതോടകം ഗാസയിൽ മാത്രം കൊല്ലപ്പെട്ടത്. വെസ്റ്റ് ബാങ്കിൽ 13 ഫലസ്തീനികളെ ഇസ്രായിൽ സൈന്യം കൊലപ്പെടുത്തി. ഒൻപത് പേരാണ് ഇസ്രായിൽ ഭാഗത്തുനിന്ന് കൊല്ലപ്പെട്ടത്. ഇന്നെ റാമത്ത് ഗാനിൽ ഒരാളും കൊല്ലപ്പെട്ടു. അതിനിടെ, ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്. 

ക്യാപ്
ഇസ്രായിൽ സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽനിന്ന് ജീവനോടെ ലഭിച്ച നവജാത ശിശു. ഈ കെട്ടിടത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ എട്ടുപേരാണ് കൊല്ലപ്പെട്ടത്.

Latest News