ഒട്ടകത്തെ ക്രൂരമായി മര്‍ദിച്ച കശാപ്പുകാര്‍ക്ക് ജോലി പോയി (video)

മക്ക - ഒട്ടകങ്ങളെ ക്രൂരമായി മര്‍ദിച്ചതിന് നഗരസഭയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കശാപ്പുശാലയിലെ തൊഴിലാളികള്‍ക്ക് ജോലി പോയി. കശാപ്പുശാല മാനേജറായ സുഡാനിയെയും പീഡനത്തില്‍ പങ്കെടുത്ത തൊഴിലാളികളെയും ജോലിയില്‍ നിന്ന് അകറ്റിനിര്‍ത്തിയതായി നഗരസഭ അറിയിച്ചു. മക്ക നഗരസഭക്കു കീഴിലെ കശാപ്പുശാലകളില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് നഗരസഭാ വക്താവ് ഉസ്മാന്‍ മാലി പറഞ്ഞു. സുഡാനിയും മറ്റേതാനും പേരും ചേര്‍ന്ന് ഒട്ടകങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. പീഡനത്തില്‍ ഒട്ടകത്തില്‍ ഒന്നിന്റെ മൂക്കില്‍ നിന്നും ശിരസ്സില്‍ നിന്നും രക്തം ഒലിച്ചിരുന്നു.
ഒട്ടകങ്ങളെ കശാപ്പുകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നതിന് ക്രെയിന്‍ ഏര്‍പ്പെടുത്തുന്നതിന് കശാപ്പുശാലയുടെ നടത്തിപ്പ് ഏറ്റെടുത്ത കരാറുകാരന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കരാറുകാരന് നിയമം അനുശാസിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക പിഴ ചുമത്തിയിട്ടുണ്ടെന്നും നഗരസഭാ വക്താവ് പറഞ്ഞു. സൗദി പൗരന്മാരില്‍ ഒരാളാണ് തൊഴിലാളികള്‍ ഒട്ടകങ്ങളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പുറത്തു വിട്ടത്. ചിത്രീകരിക്കുന്നതില്‍നിന്ന് സൗദി പൗരനെ സുഡാനി തടയാന്‍ ശ്രമിച്ചിരുന്നു.

 

Latest News