കുടിയേറ്റം തടയാന്‍ യു.എസില്‍ പുതിയ നീക്കം; മക്കളെ മാതാപിതാക്കളില്‍നിന്ന് അകറ്റും

വാഷിംഗ്ടണ്‍- അനധികൃത കുടിയേറ്റം തടയാന്‍ മക്കളേയും മാതാപിതാക്കളേയും വേര്‍തിരിച്ച് പാര്‍പ്പിക്കുന്ന പദ്ധതി അമേരിക്കയുടെ പരിഗണനയില്‍. അതിര്‍ത്തി കടന്നുള്ള അനധികൃത കുടിയേറ്റം വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ നടപടി ആലോചിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസും വാഷിംഗ്ടണ്‍ പോസ്റ്റും റിപ്പോര്‍ട്ട് ചെയ്തു.
സെന്‍ട്രല്‍ അമേരിക്കയില്‍നിന്ന് യു.എസിലേക്കുള്ള കുടിയേറ്റം തടയുമെന്നത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പ്് പ്രചാരണ വേളയില്‍ നല്‍കിയ മുഖ്യവാഗ്ദാനങ്ങളിലൊന്നായിരുന്നു. രേഖകളില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച നിരവധി കുടിയേറ്റക്കാരെ ഇതിനകം അതിര്‍ത്തിയില്‍ പിടികൂടിയിട്ടുമുണ്ട്.
മക്കളോടൊപ്പം കുടിയേറുന്നവരെ പിടികൂടി മാതാപിതാക്കളെ ജയിലിലടച്ച് മക്കളെ അഭയകേന്ദ്രങ്ങളിലേക്കോ സ്‌പോണ്‍സറുടെ കീഴിലേക്കോ അയക്കാനാണ് പദ്ധതി. സ്‌പോണ്‍സര്‍ കുട്ടികളുടെ ബന്ധുക്കളാകാം. ഇതിനു പുറമെ, കുടിയേറ്റം തടയാന്‍ മറ്റു മാര്‍ഗങ്ങളും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. അനധികൃതമായി അമേരിക്കയില്‍ പ്രവേശിച്ചവര്‍ മനുഷ്യക്കടത്തുകാര്‍ക്ക് വന്‍ തുക നല്‍കി മക്കളേയും കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്.
അനധികൃതമായി പ്രവേശിച്ചാല്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് ബോധ്യപ്പെടുത്തിയാല്‍ മാത്രമേ ജനങ്ങള്‍ വരുന്നത് തടയാന്‍ കഴിയുകയുള്ളൂവെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥന്‍ പത്രത്തോട് പറഞ്ഞു.
ഈവര്‍ഷം അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 3,10,531 പേരെയാണ് തടഞ്ഞതെന്ന് യുഎസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്്ഷന്‍ ഏജന്‍സി (സിബിപി) അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ സംഖ്യ കുറവാണ്. തെക്കന്‍ അതിര്‍ത്തികള്‍ വഴിയാണ് ഭൂരിഭാഗം പേരും യു.എസില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നത്.
അനധികൃത കുടിയേറ്റം തടയുന്നതിന് മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ചിരുന്നു.

 

Latest News