സുരേന്ദ്രനും മുരളീധരനുമെതിരെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് പരാതി

തിരുവനന്തപുരം- ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി മുരളീധരനുമെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം കേന്ദ്രനേതൃത്വത്തിനു പരാതി നല്‍കി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ളവരാണ് കേന്ദ്ര നേതൃത്വത്തിന് ഇ മെയില്‍ അയച്ചത്.
തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം നടന്ന ഭാരവാഹികളുടെ യോഗത്തില്‍ സുരേന്ദ്രന്‍ വിരുദ്ധ പക്ഷത്തെ നേതാക്കളായ ശോഭാ സുരേന്ദ്രന്‍, എംടി രമേശ്, പികെ കൃഷ്ണദാസ്, എഎന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തിരുന്നില്ല, ഇതിനു പിന്നാലെയാണ് ചില നേതാക്കള്‍ ബി.ജെ.പി പ്രസിഡന്റ് ജെ.പി.നദ്ദക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കും പരാതി അയച്ചത്. നേതൃമാറ്റം നടത്തി പാര്‍ട്ടിയുടെ നഷ്ടമായ വിശ്വാസ്യത തിരിച്ചുപിടിക്കണമെന്നാണ് പ്രധാന ആവശ്യം. കെ.സുരേന്ദ്രനും വി.മുരളീധരനുമാണ് വിശ്വാസ്യത തകര്‍ത്തതെന്നും വോട്ട് മറിച്ചുകൊടുക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന ചിന്ത തെരഞ്ഞെടുപ്പിന് ശേഷം ജനങ്ങളിലുണ്ടായതായും പരാതിയില്‍ പറയുന്നു.
വിശ്വാസ്യത തകര്‍ത്ത നേതൃത്വത്തിന് കീഴില്‍ ബിജെപിക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. നേതൃമാറ്റമുണ്ടായാല്‍ മാത്രമെ വിട്ടു നില്‍ക്കുന്ന നേതാക്കളുള്‍പ്പെടെ തിരിച്ചുവരൂ. ഇല്ലെങ്കില്‍ മത്സരിക്കാന്‍ പോലും ആളെ കിട്ടില്ലെന്നും നേതാക്കള്‍ ചൂണ്ടികാട്ടുന്നു. ഇ ശ്രീധരനെ പോലും വിജയിപ്പിക്കാന്‍ കഴിയാത്തത് സംസ്ഥാന നേതൃത്വത്തിന്റെ പരാജയമാണെന്നും ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നു.

 

Latest News