Sorry, you need to enable JavaScript to visit this website.

ഖത്തറില്‍നിന്ന് ഇന്ത്യയിലേക്ക് 1200 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജന്‍

ദോഹ- അടുത്ത 6-8 ആഴ്ചകള്‍ക്കകം ഖത്തറില്‍നിന്ന് ഇന്ത്യയിലേക്ക് 1200 മെട്രിക് ടണ്‍ ലിക്വഡ് ഓക്‌സിജന്‍ എത്തിക്കുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍. കോവിഡ് വിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യക്കുള്ള ആഗോള പിന്തുണ സമാഹരിക്കുന്ന മുഖ്യ കേന്ദ്രമായി ഖത്തര്‍ മാറിയെന്നും ഇന്ത്യക്കുള്ള അവശ്യ വൈദ്യ സഹായങ്ങള്‍ സൗജന്യമായെത്തിക്കുവാന്‍ തയ്യാറായ ഖത്തര്‍ എയര്‍വേയ്‌സിനോടും ഖത്തര്‍ അമീറിനോടും രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

40 മെട്രിക് ടണ്‍ ഓക്‌സിജനുമായി രണ്ട് ക്രയോജിനിക് ടാങ്കറുകള്‍ ഇന്ത്യന്‍ നാവികസേനയുടെ ഐ. എന്‍. എസ്. ത്രികാന്തിലാണ് പുറപ്പെട്ടത്. ഇന്ത്യന്‍ കമ്മ്യൂണിറ്റി സമാഹരിച്ച 200 ഓക്‌സിജന്‍ സിലിണ്ടറുകളും 43 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുമായി നാവിക സേവനയുടെ മറ്റൊരു കപ്പല്‍ കഴിഞ്ഞ ആഴ്ച പുറപ്പെട്ടിരുന്നു. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം സമാഹരിക്കുന്ന ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൊണ്ടുപോകുന്നതിന് ഇന്ത്യന്‍ നാവിക സേനയുടെ മറ്റൊരു കപ്പല്‍ അടുത്ത ദിവസം ഹമദ് തുറമുഖത്തെത്തും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സമാഹരിച്ച 300 ടണ്‍ അവശ്യ വൈദ്യ സഹായവുമായി ഖത്തര്‍ എയര്‍വേയ്‌സിന്റെ മൂന്ന് ചരക്ക് വിമാനങ്ങള്‍ ഇന്ത്യയിലെത്തിയിരുന്നു.  കൂടുതല്‍ സഹായമെത്തിക്കുമെന്നും അതിനായി കൂടുതല്‍ വിമാനങ്ങള്‍ പ്രയോജനപ്പെടുത്തുമെന്നും ഖത്തര്‍ എയര്‍വേയ്‌സ് സി. ഇ. ഒ. അക്ബര്‍ അല്‍ ബാക്കര്‍ പ്രഖ്യാപിച്ചിരുന്നു.

ബ്രിട്ടീഷ് ഓക്‌സിജന്‍ കമ്പനി നല്‍കിയ 4100 ഓക്‌സിജന്‍ സിലിണ്ടറുകള്‍ ലണ്ടനില്‍നിന്ന് വരും ദിവസങ്ങളില്‍ ഖത്തര്‍ എയര്‍വേയ്‌സ് ഇന്ത്യയിലെത്തിക്കും.

Latest News