കേരള രാഷ്ട്രീയത്തിൽ ഭീഷ്മാചാര്യന്മാരിലൊരാളായി അംഗീകാരം നേടിയ ആർ. ബാലകൃഷ്ണപ്പിള്ളയുടെ നിര്യാണം ഏറെ ദുഃഖകരമായ കാര്യങ്ങളിലൊന്നാണ്.
ആദ്യ ദിനങ്ങളിലും പിന്നീട് ജനതാ പാർട്ടിയുടെ അവസാന ഘട്ടത്തിലും ബാലകൃഷ്ണപ്പിള്ള അതിന്റെ ഭാഗമായിരുന്നു. അക്കാലത്തു അദ്ദേഹവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ എനിക്ക് സാധിച്ചിരുന്നു. അദ്ദേഹത്തിന്റെ കർമ കുശലതയും ഇഛാശക്തിയും പലപ്പോഴും എന്നെ സ്വാധീനിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയിൽ ജയിലിലടക്കപ്പെട്ട ബാലകൃഷ്ണപ്പിള്ള ജയിൽ മോചിതനായി പുറത്തിറങ്ങി, പിന്നീട് ജയിൽ മന്ത്രിയായി കോഴിക്കോട്ടെത്തിയ ദിവസമായിരുന്നു ലോക സംഘർഷ സമിതിയുടെ നേതൃത്വത്തിൽ ഏറ്റവുമവസാനം നടന്ന നിയമ നിഷേധ സമരം. ആ സമര ബാച്ചിനെ നയിച്ചത് നിയമ വിദ്യാർത്ഥിയായിരുന്ന ഞാനായിരുന്നു. സാധാരണ രീതിയിൽ സമരത്തിന്റെ പേരിൽ ശിക്ഷിക്കുകയും കോളേജിൽ നിന്ന് പുറത്താക്കുകയും ചെയ്യുക എന്നതായിരുന്നു അനന്തര നടപടി. എന്നാൽ അതുണ്ടായില്ല. ഇക്കാര്യത്തെക്കുറിച്ച്
അന്വേഷിച്ചപ്പോൾ പിന്നീടറിഞ്ഞത്. അന്നത്തെ ജയിൽ മന്ത്രിയായ ബാലകൃഷ്ണപ്പിള്ള നിർദേശിച്ചതാണ് സമരത്തിൽ പങ്കെടുത്ത ആരെയും കോടതിയിൽ ഹാജരാക്കേണ്ടെന്ന്. അതായിരുന്നു അദ്ദേഹത്തിന്റെ ഇഛാശക്തി.
ഇത്തരം കേരള ചരിത്രത്തിലെ പല സുപ്രധാന നീക്കങ്ങൾക്കും അണിയറയിൽ ചരടുവലി നടത്തിയ മഹദ്‌വ്യക്തിത്വമായിരുന്നു അദ്ദേഹം. ആ ധന്യാത്മാവിന്റെ സ്മരണക്ക് മുമ്പിൽ ബാഷ്പാഞ്ജലിയർപ്പിക്കട്ടെ.