റോഹിംഗ്യന്‍ ഗ്രാമങ്ങളില്‍  വികസനമെത്തിക്കാന്‍ ഇന്ത്യ

റാഖൈനിലെ യെബാക്യ ഗ്രാമത്തില്‍ കാവല്‍ നില്‍ക്കുന്ന മ്യാന്‍മര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍.

ന്യൂദല്‍ഹി- മ്യാന്‍മറില്‍ ഭരണകൂട അതിക്രമങ്ങള്‍ക്ക് നിരന്തരം ഇരയായിക്കൊണ്ടിരിക്കുന്ന റോഹിംഗ്യ മുസ്ലിംകളുടെ മേഖലയായ റാഖൈനില്‍ വികസനമെത്തിക്കാന്‍ ഇന്ത്യ മ്യാന്‍മറുമായി കരാറില്‍ ഒപ്പുവച്ചു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 2.5 കോടി ഡോളറിന്റെ വികസന പദ്ധതികള്‍ റാഖൈനില്‍ നടപ്പിലാക്കാനാണ് ഇന്ത്യയുടെ സഹായം. നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മ്യാന്‍മര്‍ സന്ദര്‍ശന വേളയിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. വിദേശകാര്യ സെക്രട്ടറി എസ് ജയ്ശങ്കര്‍, മ്യാന്‍മര്‍ സാമൂഹിക വികസനകാര്യ മന്ത്രി യു സോ ഓങ് എന്നിവരാണ് കരാറില്‍ ഒപ്പിട്ടത്. മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂചി, സൈനിക മേധാവി സീനിയര്‍ ജനറല്‍ മിന്‍ ഓങ് ലയിങ് എന്നിവരുമായി ജയ്ശങ്കര്‍ കൂടിക്കാഴ്ച നടത്തി.

യു.എൻ പ്രതിനിധിക്ക് മ്യാന്മർ സന്ദർശിക്കാൻ അനുമതിയില്ല

റോഹിംഗ്യ ഗ്രാമങ്ങള്‍ മ്യാന്‍മര്‍ സേന വീണ്ടും കത്തിച്ചു

കൂടുതല്‍ വാർത്തകള്‍ക്ക് മലയാളം ന്യൂസ് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ

റാഖൈനില്‍ മ്യാന്‍മര്‍ സൈന്യം നടത്തുന്ന അതിക്രമങ്ങളില്‍ എല്ലാം നഷ്ടപ്പെടുകയും പൊറുതിമുട്ടുകയും ചെയ്ത ആറര ലക്ഷത്തോളം റോഹിംഗ്യ മുസ്ലിംകളാണ് എല്ലാമുപേക്ഷിച്ച് അയല്‍രാജ്യമായ ബംഗ്ലാദേശില്‍ അഭയം തേടിയത്. പൗരത്വ രേഖകള്‍ പരിശോധിച്ചു മാത്രമെ ഇവരെ തിരികെ മ്യാന്‍മറിലേക്ക് പ്രവേശിപ്പിക്കൂവെന്നാണ് മ്യാന്‍മര്‍ പറയുന്നത്. ഇന്ത്യയിലുള്ള അര ലക്ഷത്തോളം വരുന്ന റോഹിംഗ്യ മുസ്ലിം അഭയാര്‍ത്ഥികളെ നാടു കടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നെങ്കിലും സുപ്രീം കോടതി വിലക്കിയിരിക്കുകയാണ്. ഇതിനിടെയാണ് റോഹിംഗ്യകളുടെ നാടായ റാഖൈനില്‍ വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന ഇന്ത്യയുടെ പ്രഖ്യാപനം വന്നത്. 

പാശ്ചാത്യ രാജ്യങ്ങളുടെയോ ഇസ്ലാമിക രാജ്യങ്ങളുടെയോ സമ്മര്‍ദമൊന്നുമില്ലാതെയാണ് ഇന്ത്യ മ്യാന്‍മറിലെ വികസന പദ്ധതികളെ സഹായികകാന്‍ മുന്നോട്ടു വന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റാഖൈനില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തിക്കുകയും കുടിയൊഴിപ്പിക്കപ്പെട്ടവരുടെ തിരിച്ചു വരവ് സാധ്യമാക്കുകയും ചെയ്യുകയാണ് ഇന്ത്യയുടെ ഉദ്ദേശം. തിരിച്ചുവരുന്നവര്‍ക്ക് പാര്‍പ്പിട സൗകര്യമൊരുക്കുന്നതിന് പ്രീഫാബ്രിക്കേറ്റഡ് വീടുകള്‍ നിര്‍മ്മിക്കുന്ന പദ്ധതിയും ഇതിലുള്‍പ്പെടും- വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


 

Latest News