Sorry, you need to enable JavaScript to visit this website.

ബഹ്‌റൈനും വാതിലടക്കുമോ; ആശങ്കയോടെ സൗദി പ്രവാസികള്‍

ജിദ്ദ- സൗദിയിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികളെ കൂടുതല്‍ ആശങ്കയിലാക്കുന്നതാണ് ബഹ്‌റൈനില്‍നിന്നുള്ള പുതിയ വാര്‍ത്ത. മേഖലയിലെ മറ്റു രാജ്യങ്ങളെ പോലെ ബഹ്‌റൈനും ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ഏതു സമയത്തും വിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് സൂചന.


പല രാജ്യങ്ങളും ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കെ, സൗദിയില്‍ അത്യാവശ്യം എത്തേണ്ടവര്‍ക്ക് ആശ്രയിക്കാവുന്ന ഏക റൂട്ടാണ് ബഹ്റൈന്‍.

പുതിയ ടെസ്റ്റുകള്‍ കാരണം ബഹ്‌റൈന്‍ വഴിയുള്ള പാക്കേജിനുള്ള നിരക്ക് ട്രാവല്‍ ഏജന്‍സികള്‍ കൂട്ടിയിട്ടുണ്ടെങ്കിലും സൗദി പ്രവാസികള്‍ക്കു മുന്നില്‍ വേറെ വഴിയില്ല.


ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും ഉടന്‍ നിര്‍ത്തിവെക്കണമെന്ന് ബഹ്‌റൈന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമായിരിക്കയാണ്. പാര്‍ലമെന്റിലെ ജനപ്രതിനിധികള്‍ ഇതിനായി സര്‍ക്കാര്‍ മുമ്പാകെ അടിയന്തര നിര്‍ദേശം സമര്‍പ്പിച്ചു. ഇന്ത്യയില്‍ പിടിവിട്ട കോവിഡ് രണ്ടാം തരംഗത്തെ കണ്ടില്ലെന്നു നടിക്കാന്‍ ബഹ്‌റൈനാവില്ല. ഇന്ത്യയുമായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള സൗഹൃദമുണ്ടെങ്കിലും നിലവിലെ സാഹചര്യം കണ്ടില്ലെന്ന് നടക്കാനാവില്ലെന്നും സത്വര നടപടി വേണമെന്നുമാണ് പാര്‍ലമെന്റിലെ ഫസ്റ്റ് ഡെപ്യൂട്ടി മേധാവി അബ്ദുല്‍ നബി സല്‍മാന്‍ ചൂണ്ടിക്കാട്ടിയത്.


ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്ന് വരുന്ന യാത്രക്കാര്‍ക്ക് പുതിയ നിബന്ധനകള്‍ ബാധകമാക്കിയിട്ടുണ്ടെങ്കിലും അതു പോരെന്നാണ് എം.പിമാര്‍ ചൂണ്ടിക്കാണിക്കുന്നത്.
മൂന്ന് രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ 48 മണിക്കൂറിനിടെ പരിശോധന നടത്തി കോവിഡില്ലെന്ന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്. ഒറിജിനല്‍ വെരിഫൈ ചെയ്യുന്നതിനായി ക്യൂആര്‍ കോഡ് ഉള്ളതായിരിക്കണം പി.സി.ആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ്.
അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരും 1,20,00 പാക്കിസ്ഥാനികളും ബഹ്‌റൈനില്‍ പ്രവാസികളായുണ്ടെന്നാണ് കണക്ക്. ബംഗ്ലാദേശികളും ഒന്നരലക്ഷത്തോളം വരും.


ബഹ്‌റൈനില്‍ എത്തുന്ന സ്വദേശികളും വിദേശികളും മൂന്ന് കോവിഡ് ടെസ്റ്റ് നടത്തേണ്ടതുണ്ട്. 36 ബഹ്‌റൈനി ദിനാറാണ് കോവിഡ് ടെസ്റ്റിന്റെ നിരക്ക്. ഇത് സ്വന്തം ചെലവില്‍ നടത്തണം. എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്ത ഉടനെ ആദ്യത്തെ ടെസ്റ്റും അഞ്ച് ദിവസം കഴിഞ്ഞാല്‍ രണ്ടാമത്തെ ടെസ്ര്‌റും പത്താമത്തെ ദിവസം മൂന്നാമത്തെ ടെസ്റ്റും നടത്തണം. ഈ നിബന്ധനക്കു പുറമെയാണ് ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് 48 മണിക്കൂറിനിടെ എടുത്ത കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്.


ന്യൂമാഹിയിലെ കുടുംബത്തില്‍ ഒരു സ്ത്രീ കൂടി കോവിഡ് ബാധിച്ച് മരിച്ചു; പത്തുദിവസത്തിനിടെ നാലു മരണം

 

Latest News