റിയാദ് - തലസ്ഥാന നഗരിയായ റിയാദിന് നേരെ യമനിലെ ഹുതി മിലീഷ്യകൾ തൊടുത്തുവിട്ടത് ഇറാൻ നിർമിത ബാലിസ്റ്റിക് മിസൈൽ. സൗദി ചിത്രാകാരൻ അബ്ദുല്ലയുടെ വീടിന് മുകളിലാണ് മിസൈൽ പതിച്ചത്. അക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ദക്ഷിണ റിയാദിന്റെ ആകാശത്ത് വെച്ച് പാട്രിയറ്റ് മിസൈലുകൾ ഉപയോഗിച്ച് ഹൂത്തികളുടെ അക്രമണം തടുത്തതായി യമനിലെ നിയമാനുസൃത സർക്കാറിനെ പിന്തുണക്കുന്ന സഖ്യസേനയുടെ വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു. ഇന്ന് (ചൊവ്വ) ഉച്ചക്ക്് തെക്കൻ റിയാദിലെ ബദിയക്കടുത്ത ജനവാസ മേഖലയായ സുവൈദിക്ക് മുകളിൽ വെച്ചാണ് മിസൈൽ തകർത്തത്. ആർക്കും പരിക്കില്ല.
ഇറാൻ നിർമ്മിത ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ പിന്തുണയുള്ള തീവ്രവാദി വിഭാഗമായ ഹൂതികളുടെ കൈകളിലെത്തുന്നത് മേഖലയിലെ സുരക്ഷക്ക് ഭീഷണിയാണ്. ജനവാസ മേഖലയിലേക്ക് മിസൈൽ തൊടുത്തുവിട്ട നടപടി അന്താരാഷ്ട്ര മനുഷ്യാവകാശ വ്യവസ്ഥകളുടെ ലംഘനം കൂടിയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തുറന്ന പാതകളിലൂടെ ഇറാനിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ ഹൂതികൾ യമനിലേക്കെത്തിക്കുന്നുണ്ടെന്നതിന് തെളിവാണിതെന്നും ഇത് യു.എൻ കരാറുകൾക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു.
റിയാദിന് നേരെ മിസൈൽ തൊടുത്തുവിട്ടതായി ഹൂതികളുടെ ടിവിയും സ്ഥിരീകരിച്ചിട്ടുണ്ട്.
സുവൈദിയിൽ നിന്ന് മിസൈലിന്റെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. മിസൈൽ തകർത്തതിനെ തുടർന്ന് ഉഗ്ര ശബ്ദം കേട്ടതായി സ്വദേശികളും വിദേശികളും സാക്ഷ്യപ്പെടുത്തി. സൻആയിൽ നിന്ന് 50 കിലോമീറ്റർ ഉൾപ്രദേശത്ത് നിന്നാണ് മിസൈൽ എത്തിയതെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ നവംബറിൽ റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെയും ഹൂതികൾ മിസൈലാക്രമണം നടത്തിയിരുന്നു. ഇത് ഇറാൻ നിർമ്മിത മിസൈലാണെന്ന് യുഎന്നിലെ അമേരിക്കൻ അംബാസഡർ നിക്കി ഹെല്ലി നേരത്തെ വ്യക്തമാക്കിയിരുന്നു.