റിയാദ് - എട്ടു പ്രവിശ്യകളിലായി 39 മസ്ജിദുകൾ കൂടി ഇസ്ലാമികകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം താൽക്കാലികമായി അടച്ചു. ഇതോടെ 79 ദിവസത്തിനിടെ വിശ്വാസികൾക്കിടയിൽ കൊറോണബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അണുനശീകരണ ജോലികൾക്കു വേണ്ടി താൽക്കാലികമായി അടച്ച മസ്ജിദുകളുടെ എണ്ണം 862 ആയി. ഇതിൽ 801 എണ്ണം അണുനശീകരണ ജോലികൾ പൂർത്തിയാക്കി പിന്നീട് തുറന്നു.
റിയാദ്, മക്ക പ്രവിശ്യകളിൽ 12 മസ്ജിദുകൾ വീതവും അൽഖസീം പ്രവിശ്യയിൽ അഞ്ചു മസ്ജിദുകളും തബൂക്കിലും ഉത്തര അതിർത്തി പ്രവിശ്യയിലും മൂന്നു മസ്ജിദുകൾ വീതവും അസീറിൽ രണ്ടു മസ്ജിദുകളും അൽബാഹയിലും കിഴക്കൻ പ്രവിശ്യയിലും ഓരോ മസ്ജിദുകളുമാണ് കഴിഞ്ഞ ദിവസം അടച്ചത്. അണുനശീകരണ ജോലികൾ പൂർത്തിയാക്കി 19 മസ്ജിദുകൾ കഴിഞ്ഞ ദിവസം വീണ്ടും തുറന്നു. റിയാദ്, അൽഖസീം പ്രവിശ്യകളിൽ അഞ്ചു മസ്ജിദുകൾ വീതവും മക്ക പ്രവിശ്യയിൽ മൂന്നു മസ്ജിദുകളും ഉത്തര അതിർത്തി പ്രവിശ്യയിലും അസീറിലും രണ്ടു മസ്ജിദുകൾ വീതവും അൽബാഹയിലും കിഴക്കൻ പ്രവിശ്യയിലും ഓരോ മസ്ജിദുകളുമാണ് അണുനശീകരണ ജോലികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം വീണ്ടും തുറന്നത്.