Sorry, you need to enable JavaScript to visit this website.

സുബൈദയുടെ ഖബറിനരികെ നിറകൺ പ്രാർത്ഥനയുമായി ശ്രീധരൻ, വറ്റാത്ത സ്‌നേഹത്തിന്റെ കാഴ്ച

മലപ്പുറം- സുബൈദയുടെ ഖബറിന് മുന്നിൽ എല്ലാ വെള്ളിയാഴ്ചയുമെത്തി പ്രാർത്ഥനയോടെ ശ്രീധരൻ. കാളികാവ് അടയ്ക്കാകുണ്ട് പള്ളിയിൽ വെള്ളിയാഴ്ച ജുമുഅ നടക്കുമ്പോൾ പുറത്ത് പള്ളിപ്പറമ്പിൽ തെന്നാടൻ സുബൈദയുടെ ഖബറിന് മുന്നിൽ നിറ കണ്ണുകളുമായി ശ്രീധരൻ പ്രാർത്ഥന നടത്തും. ജുമുഅക്ക് ശേഷം സുബൈദയുടെ മക്കളായ ഷാനവാസും ജാഫറും മറ്റു ബന്ധുക്കളും ഖബറിന് അരികെയെത്തും. അവരും ശ്രീധരനൊപ്പം പ്രാർത്ഥന തുടങ്ങും. സുബൈദയുടെ വളർത്തുമകനായ ശ്രീധരൻ ഫെബ്രുവരിയിലാണ് നാട്ടിലെത്തിയത്. അന്നുമുതൽ എല്ലാ വെള്ളിയാഴ്ചയും സുബൈദയുടെ ഖബറിനരികിൽ ശ്രീധരനെത്തും. കഴിഞ്ഞ വർഷം ജൂണിലാണ് ശ്രീധരനും സുബൈദയും തമ്മിലുള്ള ബന്ധം സോഷ്യൽ മീഡിയ ഏറ്റെടുത്തത്. സുബൈദയുടെ മരണശേഷം ശ്രീധരൻ ഫെയ്‌സ്ബുക്കിലിട്ട കുറിപ്പിൽ ഇങ്ങിനെ ഉണ്ടായിരുന്നു.
എന്റെ ഉമ്മ അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി. അവരുടെ ഖബറിടം വിശാലമാക്കി കൊടുക്കാൻ പ്രാർത്ഥിക്കണേ എന്നായിരുന്നു കുറിപ്പ്.

VIDEO അയാളെ കോടതി റിമാന്‍ഡ് ചെയ്തു; അകമ്പടിയായി പെര്‍ഫെക്ട് ഒകെ പാട്ടും


ശ്രീധരന്റെ അമ്മ ചക്കി സുബൈദയുടെ വീട്ടിലെ ജോലിക്കാരിൽ ഒരാളായിരുന്നു. ശ്രീധരന് ഒന്നര വയസുള്ളപ്പോഴാണ് ചക്കി മരിച്ചത്. അന്നു മുതൽ ശ്രീധരനെയും സഹോദരങ്ങളായ രമണിയെയും ലീലയെയും സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ സുബൈദ വളർത്തുകയായിരുന്നു. സ്വന്തം മക്കളായ ജാഫറിനും ഷാനവാസിനും ജ്യോത്സനക്കുമൊപ്പം ഇവരെയും വളർത്തി. എല്ലാവരെയും പഠിപ്പിക്കുകയും വിവാഹം ചെയ്ത് അയക്കുകയും ചെയ്തു. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് ശ്രീധരന്റെ ഭാര്യ തങ്കമ്മു. മകൻ അൻശ്യാം.


വേറിട്ട സകാത്തുമായി കോടീശ്വരന്‍, 85 ലക്ഷം രൂപയുടെ ഓക്സിജന്‍ നല്‍കി

 

Latest News