തിരുവനന്തപുരം- മലപ്പുറത്ത് പള്ളികളിൽ ഏർപ്പെടുത്തിയ നിയന്ത്രണം എടുത്തുമാറ്റിയേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയർന്ന സഹചര്യത്തിലാണ് തീരുമാനം മാറ്റുമെന്ന സൂചന ലഭിച്ചത്. ഇന്ന് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലും ഇത് സംബന്ധിച്ച ചോദ്യം ഉയർന്നിരുന്നു. മലപ്പുറം ജില്ലയിലെ മത-രാഷ്ട്രീയ നേതൃത്വവുമായി ആലോചിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും കലക്ടർക്ക് മാത്രമായി ഇത്തരത്തിൽ തീരുമാനം എടുക്കാനാകില്ലെന്ന് പിന്നീട് വ്യക്തമാക്കിയിരുന്നു. വിവിധ മതസംഘടനകൾ മലപ്പുറം കലക്ടറുടെ തീരുമാനത്തിന് എതിരെ രംഗത്ത് എത്തിയിട്ടുണ്ട്. കർശന നിയന്ത്രണങ്ങൾ പാലിച്ച് പള്ളികൾ വീണ്ടും പഴയ പോലെ പ്രവർത്തിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതേസമയം, കണ്ടൈൻമെന്റ് സോണുകളിലെ പള്ളികളിൽ നിയന്ത്രണം തുടർന്നേക്കും. മലപ്പുറത്തെ പള്ളികളിൽ അഞ്ചു പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂവെന്ന് കലക്ടർ പ്രഖ്യാപിച്ചിരുന്നു.