30 മിനിറ്റില്‍ ആവിയായത് 5.27 ലക്ഷം കോടി രൂപ; ദലാല്‍ സ്ട്രീറ്റില്‍ കൂട്ടക്കരച്ചില്‍

മുംബൈ- രൂക്ഷമായിക്കൊണ്ടിരിക്കുന്ന കോവിഡും ഇതു തടയാന്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കടുത്ത നിയന്ത്രണങ്ങളും ഓഹരി വിപണിയില്‍ കനത്ത ആഘാതമുണ്ടാക്കി. തിങ്കളാഴ്ച ഓഹരി വപണിയില്‍ വ്യാപാരം തുടങ്ങി ആദ്യത്തെ 30 മിനിറ്റില്‍ മാത്രം നിക്ഷേപകര്‍ക്ക് നഷ്ടമായത് 5.27 ലക്ഷം കോടി രൂപയാണ്. ബാങ്കിങ് മേഖലയിലെ ഓഹരികള്‍ക്കാണ് വലിയ ആഘാതമുണ്ടായത്. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യമാണ് കുത്തനെ ഇടിഞ്ഞത്. വിവിധ ഓഹരി സൂചികകള്‍ക്കും വലിയ തിരിച്ചടി നേരിട്ടു. ഫാര്‍മ, ഐടി കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് പരിക്കേല്‍ക്കാതെ പിടിച്ചു നിന്നത്. പൊതുമേഖലാ കമ്പനിയായ ഒ.എന്‍.ജി.യിയുടെ ഓഹരികളും കാര്യമായി ഇടിഞ്ഞു. കൊടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്.ഡി.എഫ്.സി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, അദാനി പോര്‍ട്‌സ്, പവര്‍ഗ്രിഡ് ഓഹരികള്‍ക്കും മൂല്യം കുത്തനെ ഇടിഞ്ഞു. 

ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 2.73 ലക്ഷമെന്ന ഏറ്റവും ഉയര്‍ന്ന പ്രിതിദിന നിരക്കിലെത്തിയതാണ് ഒഹരി വിപണിയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കിയത്. ഉച്ചകഴിഞ്ഞും ഓഹരി വിപണി കടുത്ത വില്‍പ്പനാ സമ്മര്‍ദ്ദത്തില്‍ തന്നെ തുടരുകയാണ്. 

Latest News