തിരുവനന്തപുരം- കേരളത്തിൽ കോവിഡ് വന്നുപോയത് 11 ശതമാനം പേർക്ക് മാത്രമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി വിളിച്ചുചേർത്ത ഓൺലൈൻ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സിറോ സർവയൻസ് സർവേ പ്രകാരം കേരളത്തിൽ 11 ശതമാനം പേർക്കാണ് കോവിഡ് വന്ന് പോയിട്ടുള്ളത്. അതായത് 89 ശതമാനത്തോളം പേരെ കോവിഡിൽ നിന്നും സംരക്ഷിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുകയാണെന്ന് യോഗം വിലയിരുത്തി. കേരളത്തിലും രോഗികളുടെ എണ്ണം കൂടി വരികയാണ്. അതനുസരിച്ച് കേരളം ഒരുക്കിയ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ടെസ്റ്റിന്റെ കാര്യത്തിലും ചികിത്സയുടെ കാര്യത്തിലും കേരളം മുന്നിൽ തന്നെയാണ്. സംസ്ഥാനത്ത് ആകെ 60.54 ലക്ഷത്തോളം ഡോസ് വാക്‌സിനാണ് എത്തിച്ചത്. ഇനി അഞ്ചര ലക്ഷത്തോളം ഡോസ് വാക്‌സിൻ മാത്രമാണുള്ളത്. അതിനാൽ 50 ലക്ഷം ഡോസ് വാക്‌സിൻ സംസ്ഥാനത്തിന് അനുവദിക്കണം എന്ന് കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ ഓക്‌സിജന്റേയും മരുന്നിന്റേയും ക്ഷാമം തത്ക്കാലമില്ലെങ്കിലും രോഗികൾ കൂടുന്ന അവസ്ഥയുണ്ടായാൽ ഇതും കൂടി പരിഹരിക്കണമെന്ന് നിർദ്ദേശിച്ചതായും മന്ത്രി പറഞ്ഞു.