Sorry, you need to enable JavaScript to visit this website.

രാജ്യസഭ മോഹവും പൊലിഞ്ഞു; ചെറിയാൻ ഫിലിപ് പുസ്തക രചനയിലേക്ക്

തിരുവനന്തപുരം- ഒഴിവുവരുന്ന രാജ്യസഭ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായതോടെ ഇടതുപ്രവർത്തകൻ ചെറിയാൻ ഫിലിപ്പ് പുസ്തക രചനയിലേക്ക് കടക്കുന്നു. കോൺഗ്രസ് വിട്ട് സി.പി.എമ്മിനൊപ്പം രണ്ടു പതിറ്റാണ്ടോളമായി പ്രവർത്തിക്കുന്ന ചെറിയാൻ ഫിലിപ്പിന് ഇക്കുറി രാജ്യസഭ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഒഴിവുവന്ന രണ്ടു സീറ്റിൽ ജോൺ ബ്രിട്ടാനും ശിവദാസനും മത്സരിക്കും. ഇതോടെയാണ് രാഷ്ട്രീയ പുസ്തക രചനയിലേക്ക് കടക്കുമെന്ന് ചെറിയാൻ ഫിലിപ്പ് പ്രഖ്യാപിച്ചത്. ഇടതും വലതും എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നതെന്ന് ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.
ഇനി എഴുത്തിനാണ് കൂടുതൽ പ്രധാന്യം നൽകുക. നാല്പതു വർഷം മുൻപ് ഞാൻ രചിച്ച 'കാൽ നൂറ്റാണ്ട് ' എന്ന കേരള രാഷ്ട്രീയ ചരിത്രം ഇപ്പോഴും രാഷ്ട്രീയ, ചരിത്ര ,മാധ്യമ വിദ്യാർത്ഥികളുടെ റഫറൻസ് ഗ്രന്ഥമാണ്.
ഇ എം എസ്, സി.അച്ചുതമേനോൻ , കെ.കരുണാകരൻ, എ.കെ ആന്റണി, ഇ കെ നായനാർ, പി കെ.വാസുദേവൻ നായർ, സി.എച്ച് മുഹമ്മദ് കോയ, ഉമ്മൻ ചാണ്ടി, കെ.എം മാണി, ആർ.ബാലകൃഷ്ണപിള്ള എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തിരുന്നു. ബുദ്ധിപരമായ സത്യസന്ധത പുലർത്തുന്ന പുസ്തകം എന്നാണ് ഇ എം എസ് വിശേഷിപ്പിച്ചത്. ഈ പുസ്തകത്തിന് നിരവധി അവാർഡുകൾ ലഭിച്ചിരുന്നു.
ഈ പുസ്തകത്തിന്റെ പിന്തുടർച്ചയായ നാല്പതു വർഷത്തെ ചരിത്രം എഴുതാൻ രാഷ്ട്രീയ തിരക്കുമൂലം കഴിഞ്ഞില്ല.
കാൽനൂറ്റാണ്ടിനു ശേഷമുള്ള  ഇതുവരെയുള്ള കേരള രാഷ്ട്രീയ ചരിത്രം ഉടൻ എഴുതി തുടങ്ങും. ചരിത്രഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തർനാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പ്രതിപാദിക്കുമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
 

Latest News