ചെന്നൈ- പ്രശസ്ത തമിഴ് സിനിമാ താരം വിവേക്(59) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ 4.35നായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഹാസ്യ നടനായി പേരെടുത്ത വിവേക് സാമി, ശിവാജി, അന്യൻ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അഞ്ച് തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം ലഭിച്ചു. ടെലിവിഷൻ അവതാരകനായിരിക്കെ മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം, രജനികാന്ത് അടക്കമുള്ള പ്രമുഖരുമായി നടത്തിയ അഭിമുഖങ്ങൾ ശ്രദ്ധേയമായിരുന്നു. 2009ൽ പത്മശ്രീ നൽകി ആദരിച്ചു.
തൂത്തുക്കുടിയിലെ കോവിൽപട്ടിയിൽ 1961 നവംബർ 19 നാണ് വിവേക് ജനിച്ചത്.വിവേകാനന്ദൻ എന്നാണ് മുഴുവന്‍ പേര്. മധുരയിലെ അമേരിക്കൻ കോളജിൽ ബിരുദ പഠനം പൂർത്തിയാക്കി. സംവിധായകൻ കെ. ബാലചന്ദറിന്റെ തിരക്കഥാ സഹായിയായാണ് ചലച്ചിത്ര മേഖലയിലെത്തിയത്.
1987ൽ മനതിൽ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. രജനികാന്ത്, വിജയ്, അജിത്, വിക്രം, ധനുഷ്, സൂര്യ തുടങ്ങി എല്ലാ സൂപ്പർതാരങ്ങൾക്കുമൊപ്പം വേഷമിട്ടു. ഒരു നുണക്കഥ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
ഹരീഷ് കല്യാണ്‍ നായകനായെത്തിയ ധാരാള പ്രഭു എന്ന ചിത്രത്തിലാണ് ഒടുവില്‍ വേഷമിട്ടത്.ഭാര്യ: അരുൾസെൽവി. മക്കൾ: അമൃതനന്ദിനി, തേജസ്വിനി, പരേതനായ പ്രസന്നകുമാർ.