Sorry, you need to enable JavaScript to visit this website.

നടനുവേണ്ടി കഥയില്‍ വെള്ളം ചേര്‍ക്കില്ല; നിര്‍മാതാക്കള്‍ക്ക് നഷ്ടം 20 കോടി

മുംബൈ- നടന്‍ കാര്‍ത്തിക് ആര്യനെ ഒഴിവാക്കയതിനെ തുടര്‍ന്ന് ദോസ്താന-2 നിര്‍മിക്കുന്ന ധര്‍മ പ്രോഡക് ഷന്‍സിനു നഷ്ടം 20 കോടി രൂപ. കരണ്‍ ജോഹറിന്റെ നിര്‍മാണ കമ്പനിയാണ് ധര്‍മ പ്രൊഡക് ഷന്‍സ്.

ദോസ്താനക്ക് വേണ്ടി കാര്‍ത്തിക്കിന്റെ 20 ദിവസത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരുന്നു. പ്രൊഫഷണലല്ലാത്ത രീതിയില്‍ പെരുമാറുന്നുവെന്ന് ആക്ഷേപിച്ചാണ് കാര്‍ത്തിക്കിനെ സിനിമയില്‍നിന്ന് ഒഴിവാക്കിയത്.

ജാന്‍വി കപൂര്‍ കൂടി വേഷമിടുന്ന ചിത്രത്തില്‍നിന്ന കാര്‍ത്തിക് ആര്യനെ ഒഴിവാക്കി വീണ്ടും ചിത്രീകരണം തുടങ്ങുമെന്ന് ധര്‍മ പ്രോഡക് ഷന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.

സിനിമകളില്‍ നടന്മാരെ മാറ്റുന്നത് പുതിയ സംഭവമല്ലെങ്കിലും ഷൂട്ടിംഗിന്റെ മധ്യത്തില്‍ വെച്ച് നടനെതിരെ ആരോപണം ഉന്നയിച്ച് പുറത്താക്കുന്നത് പുതിയ സംഭവമാണ്.

തിരക്കഥയിലടക്കം ഇടപെട്ട് കാര്‍ത്തിക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് ആരോപണം. ഷൂട്ടിംഗിന് തീയതി കിട്ടാനും പാടുപെടേണ്ടി വരുന്നുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ദോസ്താന-2 ന്റെ തിരക്കഥയുടെ രണ്ടാംഭാഗത്തെ കുറിച്ചാണ് കാര്‍ത്തിക് ആര്യന്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നത്. ഷൂട്ടിംഗിനു മുമ്പ് തന്നെ കാര്‍ത്തിക് കഥ കേട്ടതാണെന്നും അതുകൊണ്ട് തന്നെ ഇടക്കുവെച്ച് കഥ മാറ്റാന്‍ തയാറല്ലെന്നുമാണ് കമ്പനിയുടെ നിലപാട്.

കാര്‍ത്തിക്, ജാന്‍വി, ലക്ഷ്യ ലാല്‍വാനി എന്നിവര്‍ പ്രധാന അഭിനേതാക്കളായ ദോസ്താന-2 ന്റെ ചിത്രീകരണം 2019 ലാണ് ആരംഭിച്ചത്. 20 ദിവസം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരുന്നു. ടിവ താരമായ ലക്ഷ്യ ലാല്‍വാനിയുടെ കന്നി സിനിമയാണിത്.

 

Latest News