മസ്‌കത്ത് - കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഏർപ്പെടുത്തിയ യാത്രാവിലക്ക് എടുത്തുകളഞ്ഞ് ഒമാൻ. രാജ്യത്തേക്ക് സ്വദേശികൾക്കും വിദേശികൾക്കും പ്രവേശിക്കാമെന്ന് കോവിഡ് നിയന്ത്രണങ്ങൾക്കായി രൂപീകരിച്ച സുപ്രീം കമ്മിറ്റി അറിയിച്ചു.
റെസിഡൻസ് വിസയിലുള്ള വിദേശികളോ പൗരന്മാരോ അല്ലാത്തവർക്കാണ് ഒമാൻ നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഏപ്രിൽ ഏഴ് മുതലാണ് ഒമാനിൽ പ്രവേശന വിലക്ക് ആരംഭിച്ചത്. കോവിഡ് വ്യാപനം സംഭവിച്ചതോടെ വിലക്ക് നീട്ടുകയായിരുന്നു. ഇതാണ് ഇപ്പോൾ വേണ്ടെന്നുവെച്ചത്. പുതിയ നിർദേശമനുസരിച്ച് വിസയുള്ളവർക്കും വിസിറ്റിംഗ് വിസയിൽ വരുന്നവർക്കും രാജ്യത്തേക്ക് പ്രവേശിക്കാം.
ഇതുമായി ബന്ധപ്പെട്ട നിർദേശം വ്യോമയാന വകുപ്പിനും കൈമാറിയിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികളുമായി കൂടിയാലോചിച്ച ശേഷം നേരത്തെയുള്ള സർക്കുലർ പുതുക്കിയതായും എല്ലാ വിസ ഉടമകൾക്കും സുൽത്താനേറ്റിലേക്ക് പ്രവേശിക്കാമെന്നും സിവിൽ ഏവിയേഷൻ പുറത്തിറക്കിയ യാത്രാ കുറിപ്പ് വ്യക്തമാക്കി. എന്നാൽ പുതിയ വിസകൾ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ പുതിയ വിസകൾ അനുവദിക്കില്ലെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.
2021 ഏപ്രിൽ അഞ്ച് വരെ നൽകിയ റസിഡൻസ് വിസയുള്ളവർക്കും ഒമാനി പൗരന്മാർക്കും മാത്രമാണ് നേരത്തെ പ്രവേശനത്തിന് അനുമതിയുണ്ടായിരുന്നത്. തൊഴിൽ വിസ, എക്‌സ്പ്രസ് വിസ എന്നിവയാണ് താൽക്കാലികമായി റദ്ദാക്കിയത്. തൊഴിൽ വിസയുള്ളവരെ വിലക്കിയിരുന്നില്ല.
കോവിഡ് വ്യാപനം സംഭവിച്ചപ്പോഴാണ് വിലക്ക് പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്ക, ബ്രസീൽ, നൈജീരിയ, സിയറലിയോൺ, എത്യോപ്യ, ലബനോൻ, താൻസാനിയ, ഘാന, സുഡാൻ, ഗിനിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരെയാണ് വിലക്കിയിരുന്നത്. എന്നാൽ പുതിയ നിർദേശ പ്രകാരം ഇവർക്കും നേരിട്ട് ഒമാനിൽ എത്താൻ സാധിക്കും.