Sorry, you need to enable JavaScript to visit this website.

വാക്‌സിനെടുത്ത ടൂറിസ്റ്റുകൾക്ക് മാലിദ്വീപിൽ പി.സി.ആർ ടെസ്റ്റ് വേണ്ടെന്ന് സർക്കാർ

20 മുതൽ പ്രാബല്യത്തിൽ

മാലി- രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച ടൂറിസ്റ്റുകൾക്ക് മാലി ദ്വീപിലെത്താൻ പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതില്ലെന്ന് മാലി ദ്വീപ് സർക്കാർ. രണ്ടാം ഡോസ് എടുത്ത് 14 ദിവസം പൂർത്തിയാക്കിയ ശേഷമാണ് അവർ രാജ്യത്തേക്ക് പ്രവേശിക്കേണ്ടത്. ഈ മാസം 20 മുതലാണ് വ്യവസ്ഥ നിലവിൽ വരികയെന്ന് പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ജനറൽ മൈമൂന അബുബക്കരു അറിയിച്ചു.
നിലവിൽ സൗദി അറേബ്യയിലേക്ക് 14 ദിവസം ക്വാറന്റൈൻ കഴിഞ്ഞ് പോകാൻവരുന്നവരടക്കം എല്ലാ ടൂറിസ്റ്റുകളും പിസിആർ ടെസ്റ്റ് നെഗറ്റീവ് റിപ്പോർട്ടുമായാണ് മാലിയിൽ എത്തുന്നത്. ഇത് മാലിദ്വീപിലെ വേലാന ഇന്റർനാഷണൽ എയർപോർട്ടിൽ കാണിക്കണം. എന്നാൽ രണ്ടു ഡോസ് വാക്‌സിനെടുത്ത് 14 ദിവസം പൂർത്തിയാക്കിയവർക്ക് അടുത്ത ചൊവ്വാഴ്ച മുതൽ പിസിആർ ടെസ്റ്റ് റിപ്പോർട്ടോ ക്വാറന്റൈനോ ആവശ്യമില്ല. മാലിദ്വീപിലെ ചില ദ്വീപുകളിലേക്ക് പോകുന്ന നാട്ടുകാർക്കും ടൂറിസ്റ്റുകൾക്കും നിലവിൽ ക്വാറന്റൈൻ നിർബന്ധമാണ്. വാക്‌സിനെടുത്തവർക്ക് അതിലും ഇളവ് ലഭിക്കും.
എന്നാൽ ആരോഗ്യപ്രവർത്തകർ, ഡേകയർ സെന്റർ ജോലിക്കാർ, സ്‌കൂൾ ജോലിക്കാർ എന്നിവർക്ക് കോവിഡ് വാക്‌സിൻ എടുത്താലും പിസിആർ ടെസ്റ്റ് നിർബന്ധമാണ്. 
ഈ വർഷം ഇതുവരെ 345261 ടൂറിസ്റ്റുകളാണ് മാലിയിൽ എത്തിയത്. ദ്വീപുകളിലെ റിസോർട്ട് ജീവനക്കാർക്കും രണ്ട് ഡോസ് വാക്‌സിനെടുത്ത് 14 ദിവസം പൂർത്തിയാക്കിയാൽ അവരുടെ വീടുകളിലേക്ക് മടങ്ങാമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
 

Latest News