Sorry, you need to enable JavaScript to visit this website.

വാക്സിനെടുക്കുക, മറ്റൊരാളെ എടുപ്പിക്കുക; വാക്സിന്‍ ഉത്സവം തുടങ്ങി

ന്യൂദല്‍ഹി- രാജ്യത്ത് നാലു ദിവസം നീണ്ടു നില്‍ക്കുന്ന വാക്സിന്‍ ഉത്സവം ആരംഭിച്ചു. കോവിഡ്-19 നെതിരെ മറ്റൊരു നിര്‍ണായകപോരാട്ടമാണ് ആരംഭിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. രാജ്യത്തെ യോഗ്യരായ പരമാവധി ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്ന ബൃഹത്തായ കര്‍മപദ്ധതിയാണിതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

കോവിഡിനെതിരെയുള്ള പോരാട്ടം ഫലപ്രദമാകാന്‍ എല്ലാവരും സഹകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഓരോ വ്യക്തിയും സ്വയം വാക്‌സിനെടുക്കാന്‍ തയ്യാറാവുന്നതിനൊപ്പം മറ്റൊരാളെ വാക്‌സിനെടുക്കാന്‍ സഹായിക്കണം.  വിവരവും വിദ്യാഭ്യാസവും കുറഞ്ഞ ആളുകള്‍ക്ക് വാക്‌സിനെ കുറിച്ച് അറിവുണ്ടാകാനിടയില്ലെന്നും അത്തരത്തിലുള്ള ഒരാളെയെങ്കിലും വാക്‌സിനെടുപ്പിക്കുക എന്നത് ഓരോരുത്തരും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. 

കോവിഡ് ബാധിച്ച വ്യക്തിയ്ക്ക് ആവശ്യമായ ചികിത്സ ഉറപ്പു വരുത്താന്‍ ഓരോരുത്തരും മുന്നിട്ടിറങ്ങണം. രോഗത്തെ കുറിച്ചും ചികിത്സയെ കുറിച്ചും അറിവില്ലാത്തവരില്‍ ആവശ്യമായ അവബോധം ഉണ്ടാക്കാന്‍ ഓരോരുത്തരും തയ്യാറാവണം-അദ്ദേഹം വ്യക്തമാക്കി. ഓരോ വ്യക്തിയും മറ്റൊരു വ്യക്തിയെ സുരക്ഷിതനാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഒരാള്‍ മാസ്‌ക് ധരിക്കാന്‍ തയ്യാറായാല്‍ അയാളും ഒപ്പം മറ്റുള്ളവരും സുരക്ഷിതരാകുമെന്ന് മോഡി പറഞ്ഞു.

'മൈക്രോ കണ്‍ടെയ്ന്‍മെന്റ് സോണ്‍' രൂപീകരിക്കുകയാണ് മറ്റൊരു നിര്‍ദേശം. ഒരു വ്യക്തി കോവിഡ് പോസിറ്റീവാകുന്ന സാഹചര്യമുണ്ടായാല്‍ അവിടെ ഒരു മൈക്രോ കണ്‍ടെയ്ന്‍മെന്റ് സോണ്‍ ഉണ്ടാക്കാന്‍ അയാളുടെ കുടുംബവും സമൂഹവും മുന്നിട്ടിറങ്ങണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഇന്ത്യയെ പോലെ ജനസംഖ്യ കൂടിയ രാജ്യത്ത് ഏറെ ഫലപ്രദമാണ് ഈ രീതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

 

Latest News