കൊച്ചി- ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയും ഭാര്യയും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ സാങ്കേതിക തകരാറിനെ തുടർന്ന് എറണാകുളം പനങ്ങാട് കുഫോസ് ക്യാംപസിനോടു ചേർന്നുള്ള ചതുപ്പു നിലത്ത് ഇടിച്ചിറക്കി.
യൂസഫലിയും ഭാര്യയും പൈലറ്റും ഉൾപ്പടെ ഏഴു പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവരെ കുമ്പളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരില്‍നിന്ന് ലഭിച്ച വിവരം.
രാവിലെ എട്ടരയോടെയാണ് സംഭവം. സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് വരെ എത്താതെ റോഡിനോടു ചേർന്നുള്ള ചതുപ്പിൽ ഇടിച്ചിറക്കുകയായിരുന്നു. സാങ്കേതിക തകരാറാണ് കോപ്റ്റർ ഇറക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കോപ്റ്റർ ഇടിച്ച് ഇറങ്ങുമ്പോള്‍ ശക്തമായ മഴയും കാറ്റുമുണ്ടായിരുന്നു.
ജനവാസ മേഖലയ്ക്കു മുകളിൽവച്ചാണ് ഹെലിക്കോപ്റ്ററിന് തകരാർ സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചുതുപ്പുനിലത്ത് ഇടിച്ചിറക്കിയതിനാലാണ് വൻ അപകടമൊഴിവായത്.