Sorry, you need to enable JavaScript to visit this website.

മാളുകളില്‍ സൗദി ജോലിക്കാർ മാത്രം, നിരവധി ഇന്ത്യക്കാരെ ബാധിക്കും; ഒഴിവാക്കിയത് പരിമിത തൊഴിലുകള്‍

റിയാദ് - സൗദിയില്‍ ഷോപ്പിംഗ് മാളുകളിൽ ഓഗസ്റ്റ് നാലു മുതല്‍ നടപ്പാക്കുന്ന സമ്പൂർണ സൗദിവൽക്കരണം നിരവധി ഇന്ത്യക്കാരെ ബാധിക്കും. ഷോപ്പിംഗ് മാളുകളിലെ പരിമിതമായ  തൊഴിലുകൾ മാത്രമാണ് സൗദിവൽക്കരണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. ഈ മേഖലയില്‍ ധാരാളം ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. ഓഗസ്റ്റ് നാലു മുതല്‍ പരിശോധന ആരംഭിക്കുമെന്നും ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 ഷോപ്പിംഗ് മാളുകളുടെ അഡ്മിനിസ്‌ട്രേഷൻ ഓഫീസുകളിലെ ജോലികളും 100 ശതമാനം സൗദിവൽക്കരിക്കാൻ തീരുമാനമുണ്ട്. 
ഷോപ്പിംഗ് മാളുകളോട് ചേർന്ന കോഫി ഷോപ്പുകളിൽ 50 ശതമാനവും റെസ്റ്റോറന്റുകളിൽ 40 ശതമാനവും സൗദിവൽക്കരണമാണ് നടപ്പാക്കേണ്ടത്. ഷോപ്പിംഗ് മാളുകളിലെ ശുചീകരണ തൊഴിലാളി, കയറ്റിറക്ക് തൊഴിലാളി, ഗെയിം റിപ്പയർ ടെക്‌നീഷ്യൻ, ബാർബർ എന്നീ തൊഴിലുകളെ സൗദിവൽക്കരണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഈ വിഭാഗം തൊഴിലാളികളുടെ എണ്ണം ഒരു ഷിഫ്റ്റിൽ ആകെ തൊഴിലാളികളുടെ 20 ശതമാനത്തിൽ കവിയാന്‍ പാടില്ല. ഇവർ യൂനിഫോം ധരിക്കുകയും വേണം.


റെസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, വൻകിട സെൻട്രൽ മാർക്കറ്റുകൾ എന്നിവിടങ്ങളിലെ നിശ്ചിത തൊഴിലുകളിൽ സൗദിവൽക്കരണ അനുപാതം ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്.
കോഫി ഷോപ്പ് മാനേജർ, റെസ്റ്റോറന്റ് മാനേജർ, ഷോറൂം മാനേജർ, അസിസ്റ്റന്റ് കൊമേഴ്‌സ്യൽ മാനേജർ, ഇൻഡോർ സെയിൽസ് മാനേജർ, മാർക്കറ്റിംഗ് ആന്റ് കസ്റ്റമർ സർവീസ് മാനേജർ, റീട്ടെയിൽ സെയിൽസ് സൂപ്പർവൈസർ, ക്യാഷ് കൗണ്ടർ സൂപ്പർവൈസർ എന്നിവ സൗദിവൽക്കരിക്കാൻ തീരുമാനിച്ച പ്രധാന തൊഴിലുകളിൽ ഉൾപ്പെടുന്നു.

 

Latest News