ദുബായ്- യു.എ.ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,883 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 1,956 പേർ രോഗമുക്തി നേടി. 2,43,759 കോവിഡ് പരിശോധനകളിൽനിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 39.2 ദശലക്ഷം കോവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടന്നത്. 4,76,019 പേർക്കാണ് രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 4,60,841 പേർ രോഗമുക്തി നേടി. ഇന്നലെ നാല് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണ സംഖ്യ 1520 ആയി ഉയർന്നു. അതേസമയം, കോവിഡ് പശ്ചാത്തലത്തിൽ റമദാനിൽ പരിശോധനകൾ വ്യാപകമാക്കുമെന്ന് വ്യക്തമാക്കിയ ദേശീയ ദുരന്ത നിവാരണ അതോറിറ്റി നോമ്പുസ മയം പാലിക്കേണ്ട നിബന്ധനകൾ പുറ ത്തുവിട്ടു.
ഒത്തുകൂടലുകളും ഇഫ്താർ പാർട്ടികളും ഒഴിവാക്കണം. ഗൃഹസന്ദർശനങ്ങൾക്കും വിലക്കുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ കുടുംബങ്ങളുമായി ബന്ധം പുലർത്തണം. ഇഫ്താർ ടെന്റുകളും ഇത്തവണ ഉണ്ടാകില്ല. വ്യാപാര സ്ഥാപനങ്ങൾക്കും നിയന്ത്രണമുണ്ട്. വെള്ളിയാഴ്ച ജുമുഅക്ക് കർശന നിയന്ത്രണമുണ്ടാകും. കോവിഡ് നിയമ ലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.