റിയാദ് - തീവ്ര വർഗീയതയുടെയും രാഷ്ട്രീയ അശ്ലീലതയുടെയും ആൾ മുഖമായി പിണറായി മാറിയെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. പോളിംഗ് ദിവസം ശബരിമല മുഖ്യവിഷയമായി ഉയർത്തി കൊണ്ടുവന്നു വിശ്വാസികളെ പറ്റിക്കാൻ ശ്രമിക്കുന്ന പിണറായി കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചകനാണ്. മതവും രാഷ്ട്രീയവും രണ്ടായി നിലനിർത്തണമെന്നും മതപരമായ കാര്യങ്ങൾ വിശ്വാസികൾക്ക് വിട്ടു കൊടുക്കണമെന്ന കൃത്യമായ നിലപാട് സ്വീകരിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും മതവിശ്വാസത്തെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി മാത്രം ഉപയോഗിക്കുന്ന സി.പി.എമ്മും തമ്മിലുള്ള പോരാട്ടമാണ് കേരളത്തിൽ നടക്കുന്നത്. എല്ലാ തരം വിശ്വാസങ്ങളെയും ബഹുമാനിക്കുകയും വിശ്വാസ സംരക്ഷണത്തിന് വേണ്ടി എല്ലാ കാലത്തും നിലകൊള്ളുകയും ചെയ്ത പ്രസ്ഥാനമാണ് കോൺഗ്രസ്. അയ്യപ്പനും ദേവഗണങ്ങളും തികച്ചും സ്വകാര്യമായ കാര്യങ്ങളാണ്, അത് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കേണ്ട ആവശ്യമില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സംഘപരിവാർ നേതാക്കന്മാർ നടത്തുന്ന പ്രസ്താവനയെക്കാൾ വർഗീയത പരത്തുന്ന കാര്യങ്ങളാണ് പിണറായി പറഞ്ഞത്. പരാജയ ഭീതി പൂണ്ട സി.പി.എം രക്ഷപെടാൻ എന്ത് നെറികെട്ട കളിയും കളിക്കും എന്നതിനുള്ള ഉദാഹരണമാണ് ഈ പ്രസ്താവന. വിശ്വാസികളെയും വിശ്വാസത്തെയും തരം കിട്ടുമ്പോഴൊക്കെ അവഹേളിച്ച സി.പി.എം ഇപ്പോൾ കാണിക്കുന്ന ഉഡായിപ്പുകൾ കേരള ജനത തിരിച്ചറിയുമെന്നു ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി അഭിപ്രായപെട്ടു. തെരഞ്ഞെടുപ്പിന് മുമ്പുണ്ടായ യു.ഡി.എഫിന്റെ അപ്രതീക്ഷിതമായ മുന്നേറ്റം സി.പി.എമ്മിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് പിണറായിയുടെ പ്രസ്താവന. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്നും സെൻട്രൽ കമ്മിറ്റി വാർത്താകുറിപ്പിൽ അഭിപ്രായപ്പെട്ടു.