ഖത്തറില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; പള്ളികളില്‍ തറാവീഹ് ഇല്ല

ദോഹ - കോവിഡ് ഭീഷണി ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ ഖത്തർ മന്ത്രിസഭ യോഗം തീരുമാനിച്ചു.

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ വീഡീയോ കോണ്‍ഫറന്‍സിലൂടെ നടന്ന മന്ത്രിസഭ യോഗമാണ് പുതിയ നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ തീരുമാനിച്ചത് . വെള്ളിയാഴ്ച്ച മുതല്‍ നിലവില്‍ വരുന്ന പുതിയ നിയന്ത്രണങ്ങള്‍ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ തുടരും.

നിലവിലെ നിയന്ത്രണങ്ങള്‍ക്ക് പുറമേ പുതുതായി പ്രഖ്യാപിച്ച പ്രധാന നിയന്ത്രണങ്ങള്‍ താഴെ പറയുന്നവയാണ്

- ഗവണ്‍മെന്റ് സ്വകാര്യ ഓഫീസുകള്‍ 50 % ശേഷിയില്‍ പ്രവര്‍ത്തിക്കും. ആരോഗ്യം, മിലിറ്ററി, സെക്യൂരിറ്റി എന്നിവ ഈ നിയന്ത്രണത്തില്‍നിന്ന് ഒഴിവായിരിക്കും.
- പൊതു ഗതാഗത സംവിധാനങ്ങളായ മെട്രോ, പബ്ലിക് ബസ് സര്‍വ്വീസ് എന്നിവയില്‍ 20 % മാത്രം
- റസ്റ്റോറന്റുകളിലെ ഡൈനിംഗ് സൗകര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും
- ബാര്‍ബര്‍ ഷോപ്പുകളുടെയും സ്പാകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെക്കും
- എല്ലാ സമ്മേളനങ്ങളും പ്രദര്‍ശനങ്ങളും പാര്‍ട്ടികളും നീട്ടിവെച്ചു
- വാണിജ്യ സമുച്ചയങ്ങള്‍ പരമാവധി 30 % ശേഷിയില്‍ പ്രവര്‍ത്തിക്കും. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല. ചെയ്ഞ്ചിംഗ് റൂമുകളും പ്രാര്‍ത്ഥന മുറികളും അടഞ്ഞ് കിടക്കും
- മാളുകളിലെ റെസ്റ്റോറന്റുകളുടെയും കഫേകളുടെയും പ്രവര്‍ത്തനം നിയന്തിക്കും.
- റെസ്റ്റോറന്‍റുകളില്‍ പാർസല്‍ മാത്രമേ അനുവദിക്കൂ
- ലൈബ്രറികള്‍, മ്യൂസിയങ്ങള്‍, നഴ്‌സറികള്‍ എന്നിവ അടക്കും
- പാര്‍ക്കുകളിലും, കോര്‍ണിഷിലും സംഘം ചേരാന്‍ അനുവദിക്കില്ല
-ഗവണ്‍മെന്റ് സ്വകാര്യ ഓഫീസുകളിലെ തൊഴിലാഴികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള മീറ്റിംഗുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ മാത്രമായിരിക്കും. അനിവാര്യ സാഹചര്യങ്ങള്‍ നേരിട്ടുള്ള മീറ്റിംഗ് വേണ്ടി വന്നാല്‍ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം അഞ്ചില്‍ പരിമിതപ്പെടുത്തും.
- ഫേസ് മാസ്‌ക് നിര്‍ബന്ധമായി ധരിക്കുകയയും ഇഹ്തിറാസ് സ്റ്റാറ്റസ് അപ്‌ഡേറ്റഡാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും
- പള്ളികളില്‍ ദിനേനയുള്ള അഞ്ച് നേര നമസ്‌കാരവും വെള്ളിയാഴ്ച്ച ജുമുഅ നമസ്‌കാരവും മുന്‍ കരുതല്‍ നടപടികളോടെ നടക്കും. എന്നാല്‍ റമദാനിലെ തറാവിഹ് നമസ്‌കാരം വീടുകളില്‍ വെച്ച് നിര്‍വ്വഹിക്കണം. പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളെ പള്ളികളില്‍ അനുവദിക്കുകയില്ല. പള്ളിയിലെ വുദു എടുക്കാനുള്ള സൗകര്യവും ടോയ് ലറ്റുകളും അടഞ്ഞ് കിടക്കുന്നത് തുടരും.
- എല്ലാ സിനിമാശാലകളും അടക്കും.

 

 

Latest News