തലശ്ശേരി- എല്ലാ മത വിശ്വാസികൾക്കും സുരക്ഷിതത്വം ഉറപ്പ് വരുത്തിയ സർക്കാറാണ് ഇടതുപക്ഷ സർക്കാരെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോടിയേരി ജൂനിയർ ബേസിക് യു.പി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി. എല്ലാ ആരാധനാലയങ്ങൾക്കും ഭൗതിക സാഹചര്യം ഒരുക്കിയ സർക്കാറാണിത്. ശബരിമലയിൽ ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തിയത് ഈ സർക്കാറാണെന്നും കോടിയേരി കൂട്ടിച്ചേർത്തു. അതിനാൽ വിശ്വാസികൾ കൂട്ടത്തോടെ ഇടതുപക്ഷത്തിന് വോട്ട് ചെയ്യുമെന്നും കോടിയേരി പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇത്തവണ ജനങ്ങൾക്ക് വലിയ ആവേശമാണ് കാണാൻ സാധിക്കുന്നതെന്നും 100 ൽ അധികം സീറ്റുകൾ നേടി ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തുമെന്നും കോടിയേരി പറഞ്ഞു. എല്ലാ ജില്ലകളിലും എൽ.ഡി.എഫിന് അനുകൂലമായ വിധിയെഴുത്താവും ഇത്തവണ ഉണ്ടാവുക. കഴിഞ്ഞ തവണ ബി.ജെ.പി അക്കൗണ്ട് തുറന്നത് ഒരു ആക്‌സിഡന്റ് പറ്റിയതാണ് കുമ്മനത്തിന്റെ തെരഞ്ഞെടുപ്പ് ദിവസത്തെ പ്രസ്താവന കണ്ടാൽ ബി.ജെ.പി പരാജയം ഉറപ്പിച്ചെന്ന് ഉറപ്പിക്കാമെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ബി.ജെ.പിയുമായി യാതൊരു വിധ കൂട്ടുകെട്ടിനും സി.പി.എമ്മില്ല. വെൽഫെയർ പാർട്ടിയുമായും പാർട്ടിക്ക് ബന്ധമില്ല. പിന്നെ ഡീലിന്റെ പരിപാടി ഞങ്ങൾക്കില്ലെന്നും ഞങ്ങൾ ഡീലർമാരല്ലെന്നും കോടിയേരി പരിഹസിച്ചു. ഒരു വർഗീയ ശക്തിയുമായും ഞങ്ങൾക്ക് ബന്ധമില്ല. തലശ്ശേരിയിൽ യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള ബന്ധം മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. ബി.ജെ.പി വോട്ട് വേണമെന്ന് പരസ്യമായി യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടതായും കോടിയേരി ചൂണ്ടിക്കാട്ടി.
ഇവിടെ ബോംബ് പൊട്ടിക്കുമെന്ന് പറഞ്ഞ് നടന്നവർ ബോംബ് പൊട്ടിച്ചില്ല. ഇവിടെ പൊട്ടിച്ചത് ചെറിയ പടക്കങ്ങളാണ്. ശബരിമല ഒരു വിഷയമേയല്ലയെന്നും കോടിയേരി പറഞ്ഞു. ഭക്ഷ്യ കിറ്റ്, ആരോഗ്യ സുരക്ഷ, കോവിഡ് മഹാമാരിയെ നേരിട്ടതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഈ സർക്കാറിന്റെ നേട്ടം വർധിപ്പിക്കുകയാണ്. അതിനാൽ ഒരു തരംഗം തന്നെയാണ് ഈ തെരഞ്ഞെടുപ്പിൽ കാണാൻ സാധിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു.