തിരുവനന്തപുരം- മെയ് രണ്ടിന് പുറത്തുവരുന്ന തെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് അനുകൂലമായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐക്യമുന്നണി സ്ഥാനാർത്ഥികൾക്കു വോട്ട് ചെയ്ത ഏവർക്കും ഹൃദയത്തിൽ തൊട്ട് നന്ദി അറിയിക്കുന്നുവെന്നും യുഡിഎഫ് മുന്നോട്ടുവച്ച പ്രകടന പത്രികയെ പിന്തുടരുന്ന ഒരു സർക്കാരായിരിക്കും മേയ് രണ്ടിനു ശേഷം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുകയെന്നും ചെന്നിത്തല വ്യക്തമാക്കി. കേരളം മുഴുവൻ യുഡിഎഫിന് അനുകൂലമായ തരംഗമാണ് വീശിയത്. ഐക്യ ജനാധിപത്യ മുന്നണി ഐതിഹാസിക വിജയം നേടും.
പി ആർ ഏജൻസികളുടെ സഹായത്തോടെ ഇടതുമുന്നണി നടത്തിയ പ്രചരണ കോലാഹലം അവരെ രക്ഷിക്കില്ല. ആചാരങ്ങളും വിശ്വാസങ്ങളും ചവിട്ടി മെതിച്ച സർക്കാർ ഈ തിരഞ്ഞെടുപ്പ് കാലത്തും ജനങ്ങളെ കബളിപ്പിക്കാനാണ് നോക്കിയത് എന്ന് ഭക്തർ തിരിച്ചറിഞ്ഞു. പ്രതിപക്ഷം ഒന്നൊന്നായി പുറത്തു കൊണ്ടു വന്ന ഇടതു സർക്കാരിന്റെ അഴിമതികൾ ഇടതു പക്ഷത്തിന്റെ തനിനിറം ജനങ്ങൾക്ക് കാട്ടിക്കൊടുത്തു.
പരാജയ ഭീതി പൂണ്ട ഇടതു മുന്നണി സംസ്ഥാനത്തിന്റെ പല ഭാഗത്തും യു.ഡി.എഫ് പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചു വിട്ടിരിക്കുകയാണ്. നിരവധി യു.ഡി.എഫ് പ്രവർത്തകർക്കാണ് പരിക്കേറ്റത്. ഇടതു മുന്നണി എന്തു പ്രകോപനമുണ്ടാക്കിയാലും യു.ഡി.എഫ് പ്രവർത്തകർ സംയമനം പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
വോട്ടർപട്ടികയിൽ സി.പി.എമ്മും ഇടതു മുന്നണിയും നടത്തിയ കൃത്രിമം നമ്മൾ മുൻകൂട്ടി കണ്ടെത്തുകയും വോട്ടെടുപ്പ് ദിനത്തിൽ നമ്മുടെ പ്രവർത്തകർ ജാഗ്രത പാലിക്കുകയും ചെയ്തതിനാൽ കള്ളവോട്ട് വലിയ തോതിൽ തടയുന്നതിന് കഴിഞ്ഞിട്ടുണ്ട്. എങ്കിലും തളിപ്പറമ്പ് ഉൾപ്പടെ പല സ്ഥലങ്ങളിലും കള്ളവോട്ട് നടന്നതായി പരാതിയുണ്ട്. മറ്റു മണ്ഡലങ്ങളിൽ കള്ളവോട്ട് നടന്നിട്ടുണ്ടോ എന്നു കണ്ടെത്താൻ സൂക്ഷ്മമായ പരിശോധന വരും ദിവസങ്ങളിൽ യു.ഡി.എഫ് നടത്തും.
പരസ്യ പ്രചാരണങ്ങൾക്കുപയോഗിച്ച കൊടിതോരണങ്ങളും ഫ്‌ളക്‌സും മറ്റും അഴിച്ചുമാറ്റി പൊതു ഇടങ്ങൾ ശുചീകരിക്കണമെന്ന് എല്ലാ യുഡിഎഫ് പ്രവർത്തകരോടും അഭ്യർത്ഥിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.