പശു ഭീകരതയില്‍ കൊല്ലപ്പെട്ട ഉമര്‍ ഖാന്റെ മക്കള്‍ പാണക്കാട്ട്

വടക്കേ ഇന്ത്യയില്‍ കൊല്ലപ്പെട്ട ഉമര്‍ ഖാന്റെ മക്കളും, ജുനൈദിന്റെ സഹോദരനും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍. പി.കെ.കുഞ്ഞാലിക്കുട്ടി എം.പി സമീപം.

അനാഥത്വത്തിന്റെ ചൂടില്‍നിന്ന് കുരുന്നുകള്‍ പാണക്കാട്ടെ തണലില്‍

മലപ്പുറം- അനാഥത്വത്തിന്റെ നെരിപ്പോടില്‍നിന്ന് സ്‌നേഹത്തിന്റെ കുളിര്‍ തേടി, രാജസ്ഥാനില്‍ പശുവിന്റെ പേരില്‍ കൊല്ലപ്പെട്ട ഉമര്‍ ഖാന്റെ മക്കളായ മെഹ്‌നയും മഖ്‌സൂദും, ഹരിയാനയില്‍ ട്രെയിനില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ സഹോദരന്‍ ഖസാമും പാണക്കാട്ടെത്തി. ഒരുപാട് പേരുടെ ആവലാതികള്‍ക്ക് അഭയമായ വീട് അവരെയും സ്‌നേഹപൂര്‍വം സ്വീകരിച്ചു.
തിരക്കുകള്‍ക്കിടയിലും നല്ല ആതിഥേയനായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മെഹ്നയുടെ കൈ പിടിച്ച് വീട്ടിലെ സ്വീകരണ മുറിയിലേക്ക് നയിച്ചു. മഖ്‌സൂദിനോടും, ജുനൈദിന്റെ സഹോദരന്‍ ഖസാമിനോടും കേസിന്റെ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കി. അപ്പോഴേക്കും അതിഥികളെ കാണാന്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയും പാണക്കാട്ടെത്തി.
മുസ്‌ലിം യൂത്ത് ലീഗ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണത്തില്‍ പങ്കെടുക്കാനെത്തിയ കുട്ടികള്‍ ഇന്നലെ പാണക്കാട് തങ്ങളെ കാണാനെത്തുകയായിരുന്നു. നേതാക്കന്‍മാര്‍ക്ക് ഉമ്മ സൈറാ ബാനുവിന്റെ സമ്മാനവുമായിട്ടാണ് ജുനൈദിന്റെ സഹോദരന്‍ ഖസാം എത്തിയത്. അവര്‍ കൊടുത്തയച്ച ഷാള്‍ ഖസാം, തങ്ങളെയും പി.കെ.കുഞ്ഞാലിക്കുട്ടിയെയും അണിയിച്ചു. ജുനൈദിന്റെ ഉമ്മ സ്വന്തം കൈ കൊണ്ടു തുന്നിയുണ്ടാക്കിയ 'ഡലിയ' (തീന്‍മേശയില്‍ ഉപയോഗിക്കുന്ന പാത്രം) തങ്ങള്‍ക്കു നല്‍കി. പെരുന്നാള്‍ ദിവസം നഷ്ടപ്പെട്ടു പോയ മകന്റെ ഓര്‍മയില്‍ വെന്തുരുകിയ ദിവസങ്ങളില്‍ സാന്ത്വനമായും സഹായമായും തേടി വന്ന രാഷ്ട്രീയത്തിന്റെ അമരക്കാരനായ തങ്ങള്‍ സാഹിബിനു വേണ്ടി പ്രാര്‍ഥിക്കാറുണ്ടെന്നും എന്നും ആ കരുതലിന് കടപ്പെട്ടിരിക്കുമെന്നും ഖസാം പറഞ്ഞു. എന്താവശ്യത്തിനും കൂടെ ഉണ്ടാകുമെന്ന് ആശ്വസിപ്പിച്ചാണ് അവരെ നേതാക്കന്‍മാര്‍ യാത്രയാക്കിയത്. സലാം പറഞ്ഞ് കുഞ്ഞു മെഹ്‌ന പടിയിറങ്ങിയപ്പോള്‍ കൂടി നിന്നവരുടെ കണ്ണു നിറഞ്ഞു.
 

 

 

Latest News