മാധ്യമങ്ങളൊന്നും അറിയാതെ രമേശ് ചെന്നിത്തലയുടെ  ജനപ്രീതി 39% ആയി!

തിരുവനന്തപുരം-  ജനപ്രീതിയുടെ കാര്യത്തില്‍ വിവിധ ചാനലുകള്‍ നടത്തിയ സര്‍വേയില്‍ എഴുതിത്തള്ളപ്പെട്ട പേരാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേത്. കഴിഞ്ഞ അഞ്ചുവര്‍ഷം സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന നിരവധി അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുകയും അവയില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ പിന്നീട് തിരുത്തേണ്ടിവരുകയും ചെയ്തിട്ടും സര്‍വേയില്‍ രണ്ടക്കം കാണാതെയായിരുന്നു രമേശിന്റെ ജനപ്രീതി. ആരോപണങ്ങളില്‍പ്പെട്ടിട്ടും പിണറായി നാല്‍്പതിലേറെ ശതമാനവുമായി ഒന്നാമതും 27 ശതമാനത്തോളം നേടി ഉമ്മന്‍ചാണ്ടിയുമായിരുന്നു തൊട്ടു പിന്നില്‍. ഇതില്‍ പലരും നെറ്റിചുളിച്ചിരുന്നു. ഇപ്പോഴിതാ രണ്ട് കേന്ദ്ര ഏജന്‍സികളുടെ രഹസ്യ റിപ്പോര്‍ട്ട് പ്രകാരം
രമേശിന്റെ ജനപ്രീതി 39% ആണ്. കഴിഞ്ഞ ദിവസം തയാറാക്കിയ പ്രതിവാര റിപ്പോര്‍ട്ടുകളിലാണ് രമേശിന്റെ പേര് ഉള്‍പ്പെട്ടത്.
പൊതുഖജനാവിന്റെയും പൊതുമുതലിന്റെയും സംരക്ഷണത്തിനു വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളുടെ പേരിലാണ് ജനം രമേശിനെ ഓര്‍ക്കുന്നത്.പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് മൂന്നാം മാസം വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ രാജിവയ്‌ക്കേണ്ടി വന്ന ബന്ധു നിയമന വിവാദം മുതല്‍ അദാനിക്ക് വൈദ്യുതി കരാര്‍ നല്‍കിയതിലെ ദുരൂഹത വരെ പ്രതിപക്ഷത്തിന്റെ എല്ലാ ഇടപെടലുകളുടെയും സൂത്രധാരകന്‍ രമേശ് ആയിരുന്നു. കേരള രാഷ്ട്രീയം കഴിഞ്ഞ അഞ്ചു വര്‍ഷവും ഏറ്റവുമധികം ശ്രദ്ധിച്ച നേതാക്കളുടെ മുന്‍നിരയില്‍ത്തന്നെയാണ് രമേശ് ചെന്നിത്തലയ്ക്കു സ്ഥാനം. ഈ സര്‍ക്കാര്‍ വന്നശേഷം ആദ്യം ഉണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലയ്‌ക്കെതിരേ മുന്‍ ആഭ്യന്തര മന്ത്രികൂടിയായ രമേശ് ശക്തമായി രംഗത്തു വന്നിരുന്നു. മാവോയിസ്റ്റു ബന്ധം ആരോപിച്ച് യു.എ.പി.എ. കേസ് ചുമത്തിയ അലനും ഷുഹൈബിനും വേണ്ടി വാദിക്കാനും ഇരുവരുടെയും വീടുകള്‍ സന്ദര്‍ശിക്കാനും രമേശ് തയാറായത് പതിവു കോണ്‍ഗ്രസ് പ്രതിപക്ഷ നേതാക്കളുടെ ശൈലിയില്‍ നിന്നു വ്യത്യസ്ഥമായിരുന്നു.സ്പ്രിംഗഌ മുതല്‍ ഇരട്ട വോട്ടു വരെ പിണറായി സര്‍ക്കാരിനെതിരേ രമേശ് ചെന്നിത്തല തൊടുത്തുവിട്ട വിഷയങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തു. പ്രതിപക്ഷത്തിനു വേണ്ടിയാണ് പ്രധാന മാധ്യമങ്ങളെല്ലാം നിലകൊള്ളുന്നതെന്ന് മുഖ്യമന്ത്രിയും എല്‍.ഡി.എഫും ആരോപിക്കുകവരെ ചെയ്തു. എന്നാല്‍ അതേ മാധ്യമങ്ങള്‍തന്നെ പ്രീപോള്‍ സര്‍വേകളില്‍ രമേശിനെ കൈവിട്ടു.
നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പത്തു ശതമാനത്തില്‍ താഴെ മാത്രം ജനപിന്തുണയുള്ള നേതാവായി രമേശിനെ ചാനലുകള്‍ അവതരിപ്പിച്ചപ്പോള്‍ അദ്ദേഹം പരസ്യമായി രംഗത്തുവന്നിരുന്നു. തന്നെ തകര്‍ക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും സര്‍വേകളില്‍ കഴമ്പില്ലെന്നും അദ്ദേഹം തുറന്നടിച്ചു. നേരിയ ഭൂരിപക്ഷം യു.ഡി.എഫ്. നേടുമെന്ന് വിശദീകരിക്കുന്ന റിപ്പോര്‍ട്ടില്‍, കേരളത്തില്‍ രണ്ടിടത്ത് താമര വിരിയാന്‍ സാധ്യതയുണ്ടെന്നും തെക്കന്‍ കേരളത്തില്‍ താമര വിരിയുന്നത് കൊല്ലത്ത് ചാത്തന്നൂരിലും കാസര്‍കോഡ് മഞ്ചേശ്വരത്തുമായിരിക്കുമെന്നും പറയുന്നു.


 

Latest News