കളിച്ചു തെളിയിച്ച് ഐ.എസ്.എല്ലിൽ സ്ഥാനം പിടിക്കണമെന്നാണ് ഗോകുലത്തിന്റെ മോഹം. 2022-23 സീസണിൽ ഐ-ലീഗ് ചാമ്പ്യന്മാരാവാൻ സാധിച്ചാൽ ഗോകുലത്തിന് സ്വാഭാവികമായും ഐ.എസ്.എല്ലിൽ കയറിപ്പറ്റാം. അങ്ങനെയല്ലാതെ 15 കോടി രൂപ നൽകി ഐ.എസ്.എൽ കളിക്കാൻ ഒരു താൽപര്യവുമില്ലെന്ന് ക്ലബ് പ്രസിഡന്റ് വി.സി. പ്രവീൺ പറയുന്നു.
കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ പരാജയങ്ങളിൽ മനംമടുത്ത കേരളത്തിലെ ഫുട്‌ബോൾ പ്രേമികൾക്ക് അനുഗ്രഹ മഴയാണ് ഗോകുലം കേരളാ എഫ്.സി. ചുരുങ്ങിയ വർഷത്തിനുള്ളിൽ ഡ്യൂറന്റ് കപ്പും വനിതാ ദേശീയ ലീഗും ഇപ്പോൾ ഐ-ലീഗും നേടാൻ ടീമിന് സാധിച്ചു. അടുത്ത ലക്ഷ്യം ഐ.എസ്.എല്ലാണ്.
പണമെറിഞ്ഞല്ല, കളിച്ചു തെളിയിച്ച് ഐ.എസ്.എല്ലിൽ സ്ഥാനം പിടിക്കണമെന്നാണ് ഗോകുലത്തിന്റെ മോഹം. 2022-23 സീസണിൽ ഐ-ലീഗ് ചാമ്പ്യന്മാരാവാൻ സാധിച്ചാൽ ഗോകുലത്തിന് സ്വാഭാവികമായും ഐ.എസ്.എല്ലിൽ കയറിപ്പറ്റാം. അങ്ങനെയല്ലാതെ 15 കോടി രൂപ നൽകി ഐ.എസ്.എൽ കളിക്കാൻ ഒരു താൽപര്യവുമില്ലെന്ന് ക്ലബ് പ്രസിഡന്റ് വി.സി. പ്രവീൺ പറയുന്നു.
ഐ-ലീഗ് കിരീട വിജയം സ്വപ്‌ന സാക്ഷാൽക്കാരമാണെന്ന് പ്രവീൺ പറഞ്ഞു. 2017 ൽ ക്ലബ് രൂപീകരിക്കുമ്പോൾ ഞങ്ങൾ മുന്നോട്ടുവെച്ച ലക്ഷ്യം മൂന്നു നാലു വർഷങ്ങൾക്കുള്ളിൽ ഐ-ലീഗ് കിരീടം നേടണമെന്നതായിരുന്നു. അത് സാധ്യമായി എന്നത് ചില്ലറക്കാര്യമല്ല. കഴിഞ്ഞ വർഷവും ഞങ്ങൾക്ക് സാധ്യതയുണ്ടായിരുന്നു. എന്നാൽ കൊറോണ വൈറസ് മഹാമാരിയെത്തുടർന്ന് കഴിഞ്ഞ സീസൺ പകുതി വഴിയിൽ നിർത്തേണ്ടി വന്നു.
ഗോകുലത്തിന്റെ വിജയം കേരളാ ഫുട്‌ബോളിൽ എന്തു മാറ്റമാണ് സൃഷ്ടിക്കുകയെന്നതാണ് പ്രധാനം. ഐ-ലീഗിന്റെ കലാശപ്പോരാട്ടത്തിൽ ട്രാവു എഫ്.സിയെ നേരിടുന്നതിന്റെ തലേന്ന് നിരവധി ക്ലബ് ഉടമകൾ തന്നെ വിളിച്ചതായി പ്രവീൺ പറയുന്നു. അവരെല്ലാം വിജയാശംസ നേർന്നു. ഗോകുലത്തിന്റെ വിജയം കേരളാ ഫുട്‌ബോളിന് പ്രധാനമാണെന്ന് ഓർമിപ്പിക്കുകയും പിന്തുണ നൽകുകയും ചെയ്തു.
കേരളാ ഫുട്‌ബോൾ അസോസിയേഷനുമായുള്ള നീണ്ട ചർച്ചകൾക്കൊടുവിലാണ് അഞ്ചു വർഷം മുമ്പ് ഒരു ഫുട്‌ബോൾ ക്ലബ് രൂപീകരിക്കാൻ ഗോകുലം ബിസിനസ് ഗ്രൂപ്പ് തീരുമാനിച്ചതെന്ന് പ്രവീൺ വെളിപ്പെടുത്തി. നിരവധി പങ്കാളികളുടെ ഭാഗമാവാനായിരുന്നു കെ.എഫ്.എ നിർദേശിച്ചത്. എന്നാൽ അതിന് താൽപര്യമുണ്ടായിരുന്നില്ല. അത്തരം ശ്രമങ്ങൾ പരാജയപ്പെടുന്നത് ഞങ്ങൾ കണ്ടതാണ്.
വിവ കേരളയും എഫ്.സി കൊച്ചിനുമൊക്കെ അതിന്റെ ഉദാഹരണങ്ങളാണ്. ഒറ്റ ഉടമയുടെ കീഴിൽ ക്ലബ് രൂപീകരിക്കാൻ തീരുമാനിച്ചത് അങ്ങനെയാണ്. ഈ നിർദേശം ഭാര്യാ പിതാവ് കൂടിയായ ഞങ്ങളുടെ ചെയർമാൻ ഗോകുലം ഗോപാലനു മുന്നിൽ വെച്ചപ്പോൾ അദ്ദേഹം സർവാത്മനാ അംഗീകരിച്ചു. ഒരു ഫുട്‌ബോൾ ക്ലബ് നടത്തിക്കൊണ്ടു പോവുകയെന്നത് ചെറിയ കാര്യമല്ല. ഈ സാമ്പത്തിക വർഷം മാത്രം ഞങ്ങൾ അഞ്ച് കോടിയിലേറെ രൂപ ചെലവിട്ടിട്ടുണ്ടെന്ന് പ്രവീൺ വെളിപ്പെടുത്തി.
പക്ഷേ അത് വെറുതെയായില്ല. ഗോകുലം എന്ന ബ്രാന്റിന് പതിന്മടങ്ങ് നേട്ടമുണ്ടായി. ഫുട്‌ബോൾ ക്ലബ്ബുകളെ അങ്ങനെയാണ് കാണേണ്ടത്. ക്ലബ്ബുകൾ എന്നത് വേറിട്ടുനിൽക്കുന്ന പ്രതിഭാസമല്ല. അത് ആ ഗ്രൂപ്പിന്റെ മൊത്തം ഭാഗമാണ്. നേട്ടങ്ങൾ പല രൂപത്തിൽ വരും -പ്രവീൺ പറയുന്നു.