Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജറൂസലം:  അമേരിക്കൻ തീരുമാനം അറബ് ലീഗ് തള്ളി 

ആദിൽ അൽജുബൈർ

കയ്‌റോ - ജറൂസലമിനെ ഇസ്രായിലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്നതിനും ഇസ്രായിലിലെ യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുമുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ തീരുമാനം ഒറ്റക്കെട്ടായി നിരാകരിക്കുന്നതിന് അറബ് ലീഗ് തീരുമാനിച്ചു. അമേരിക്കയുടെ തീരുമാനം അസാധുവും അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ രക്ഷാ സമിതി, ജനറൽ അസംബ്ലി തീരുമാനങ്ങളുടെയും അധിനിവിഷ്ട ഫലസ്തീൻ കീറിമുറിച്ച് ഇസ്രായിൽ നിർമിച്ച സുരക്ഷാ മതിലുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കോടതി വിധിയുടെയും ലംഘനമാണ്. 
അമേരിക്കയുടെ തീരുമാനത്തിന് നിയമപരമായ ഒരു പിൻബലവുമില്ല. സമാധാന ശ്രമങ്ങൾക്ക് തുരങ്കം വെക്കുകയും സംഘർഷം രൂക്ഷമാക്കുകയും ചെയ്യുന്ന തീരുമാനം മേഖലയിൽ അരാജകത്വവും രക്തച്ചൊരിച്ചിലും അസ്ഥിരതയും വർധിപ്പിക്കും. അമേരിക്കൻ നയത്തിലെ ഈ മാറ്റം സമാധാന പ്രക്രിയയിലെ മധ്യവർത്തിയെന്നോണമുള്ള പദവിയിൽ നിന്ന് അമേരിക്ക സ്വയം നിഷ്‌കാസനം ചെയ്യപ്പെടുകയാണ്. ജറൂസലമിലെ തൽസ്ഥിതിയിൽ മാറ്റം വരുത്തുന്ന ഏകപക്ഷീയമായ നടപടികൾ നിരാകരിക്കുന്ന യു.എൻ രക്ഷാ സമിതി 465, 476, 2334 പ്രമേയങ്ങൾ അറബ് ലീഗ് മുറുകെ പിടിക്കുന്നതായും യോഗാവസാനം പുറത്തുവിട്ട സമാപന പ്രഖ്യാപനം പറഞ്ഞു. 
ഇസ്രായിലിന്റെ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിക്കുന്ന തീരുമാനത്തിൽ നിന്ന് അമേരിക്കൻ ഭരണകൂടം പിന്തിരിയണമെന്ന് സൗദി വിദേശ മന്ത്രി ആദിൽ അൽജുബൈർ ആവശ്യപ്പെട്ടു. അമേരിക്കൻ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് വിശകലനം ചെയ്യുന്നതിന് കയ്‌റോ അറബ് ലീഗ് ആസ്ഥാനത്ത് ചേർന്ന അടിയന്തര യോഗത്തിൽ നടത്തിയ പ്രസംഗത്തിലാണ് വിവാദ തീരുമാനത്തിൽ നിന്ന് അമേരിക്ക പിന്തിരിയണമെന്ന് സൗദി അറേബ്യയെ പ്രതിനിധീകരിച്ച് വിദേശ മന്ത്രി ആദിൽ അൽജുബൈർ ആവശ്യപ്പെട്ടത്. നിയമാനുസൃത അവകാശങ്ങൾ വീണ്ടെടുക്കുന്നതിന് ഫലസ്തീനികളെ സഹായിക്കുന്ന നിലപാട് അമേരിക്ക സ്വീകരിക്കണം. 
അമേരിക്കയുടെ നടപടിയെ സൗദി അറേബ്യ അപലപിക്കുന്നു. അമേരിക്കൻ നിലപാടിനെ ഇസ്രായിൽ അനുകൂല പക്ഷപാതിത്വമായാണ് സൗദി അറേബ്യ കാണുന്നത്. ഇത് അന്താരാഷ്ട്ര തീരുമാനങ്ങളുടെ ലംഘനമാണ്. അമേരിക്കൻ തീരുമാനത്തെ ആഗോള സമൂഹം ഒന്നടങ്കം നിരാകരിച്ചതിനെ സൗദി അറേബ്യ പ്രശംസിക്കുന്നു. പശ്ചിമേഷ്യൻ സംഘർഷത്തിന് അന്തിമ പരിഹാരം കാണുന്നതിന്റെ ഭാഗമായി ഫലസ്തീനികളും ഇസ്രായിലികളും ചർച്ച നടത്തിയാണ് ജറൂസലമിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. സമാധാന ചർച്ചകളെ ബാധിക്കുന്ന നിലക്ക് ജറൂസലമിന്റെ കാര്യത്തിൽ ഏകപക്ഷീയമായ തീരുമാനങ്ങൾ പാടില്ല. 
പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് അമേരിക്ക സ്വീകരിച്ചുവന്ന നിലപാടിന്റെ ലംഘനവും സമാധാന പ്രക്രിയക്ക് നടത്തുന്ന ശ്രമങ്ങൾക്കുള്ള തിരിച്ചടിയുമാണ് അമേരിക്കയുടെ പുതിയ തീരുമാനം. 1967 ൽ ഇസ്രായിൽ കീഴടക്കിയ, അധിനിവിഷ്ട ഫലസ്തീന്റെ അവിഭാജ്യ ഭാഗമാണ് കിഴക്കൻ ജറൂസലം എന്ന് അന്താരാഷ്ട്ര തീരുമാനങ്ങൾ അർഥശങ്കക്കിടമില്ലാത്തവിധം വ്യക്തമാക്കുന്നു. കിഴക്കൻ ജറൂസലമും വിശുദ്ധ സ്ഥലങ്ങളും നിയന്ത്രണത്തിലാക്കുന്നതിനും ജനസംഖ്യാ ഘടനയിൽ മാറ്റം വരുത്തുന്നതിനും ഇസ്രായിൽ നടത്തുന്ന ഏതു പ്രവർത്തനങ്ങൾക്കും നിയമ സാധുതയുണ്ടാകില്ലെന്ന് യു.എൻ പ്രമേയങ്ങൾ വ്യക്തമാക്കുന്നു. രാഷ്ട്ര സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ കാലം തൊട്ട് സൗദി അറേബ്യയുടെ വിദേശ നയത്തിൽ ഏറ്റവും മുൻഗണന കൽപിക്കപ്പെടുന്നത് ഫലസ്തീൻ പ്രശ്‌നത്തിനാണ്. 
1967 ലെ അതിർത്തിയിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം സ്ഥാപിതമാകുന്നതിനു പകരം മുഴുവൻ അറബ്, മുസ്‌ലിം രാജ്യങ്ങളും ഇസ്രായിലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുമെന്ന് അറബ് സമാധാന പദ്ധതി വ്യക്തമാക്കുന്നു. 
ഫലസ്തീൻ പ്രശ്‌നത്തിന് ശാശ്വതവും നീതിപൂർവവുമായ പരിഹാരമുണ്ടാക്കുന്നതിന് സമാധാന പ്രക്രിയ പുനരുജ്ജീവിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ശ്രമം ഊർജിതമാക്കണമെന്ന് ആദിൽ അൽജുബൈർ ആവശ്യപ്പെട്ടു. 

 

Latest News