തിരുവനന്തപുരം- 2018-ലെ മഹാപ്രളയം മനുഷ്യനിർമ്മിതമാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസസിന്റെ ശാസ്ത്രീയ പഠനവും തെളിയിച്ചിരിക്കുകയാണെന്നും യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
രമേശ് ചെന്നിത്തലയുടെ വാക്കുകൾ:
കേരളത്തിന്റെ അടിത്തറ തകർത്ത 2018 ലെ മഹാപ്രളയം മനുഷ്യനിർമ്മിതമാണെന്ന് ഞാൻ അന്ന് തന്നെ ചൂണ്ടിക്കാട്ടിയതാണ്. ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസും (ഐ.ഐ.എസ് സി) ശാസ്ത്രീയപഠനങ്ങളിലൂടെ അത് ശരിവച്ചിരിക്കുകയാണ്.നേരത്തേ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും ഇതേ നിഗമനത്തിലെത്തി ച്ചേർന്നിരുന്നു.
കനത്ത മഴയിൽ മുന്നൊരുക്കങ്ങളില്ലാതെ ഡാമുകൾ കൂട്ടത്തോടെ തുറന്നു വിട്ടതും ഡാമുകളിലെ വെള്ളം മാനേജ് ചെയ്യുന്നതിലുണ്ടായ പിഴവുമാണ് ഈ വൻദുരന്തത്തിന് കാരണമെന്നാണ് ഇപ്പോൾ പഠനങ്ങളിൽ നിന്ന് വ്യക്തമായിരിക്കുന്നത്. 54 ലക്ഷം പേരെ ബാധിക്കുകയും 14 ലക്ഷം പേർ ഭവനരഹിതരാവുകയും 433 പേർ മരിക്കുകയും ചെയ്ത ഈ മഹാദുരന്തത്തിന് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് തെളിഞ്ഞിരിക്കുന്നു.
തികഞ്ഞ ലാഘവത്തോടെ ഡാമുകൾ മാനേജ് ചെയ്തതാണ് പ്രളയത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ കുറ്റപ്പെടുത്താനാണ് ഭരണപക്ഷം ശ്രമിച്ചത്. ഡാം മാനേജ്‌മെന്റിലെ പിഴവ് ഇപ്പോൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു.
ലക്ഷക്കണക്കിന് പേരുടെ സമ്പാദ്യങ്ങളെ നശിപ്പിച്ച 433 പേർ മരിച്ച മഹാപ്രളയത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം അനിവാര്യമാണ്. യു.ഡി എഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ മഹാപ്രളയത്തെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും ജുഡീഷ്യൽ അന്വേഷണം നടത്തും.